ADVERTISEMENT

റാന്നി ∙ വരൾച്ചക്കാലം പിന്നിടുന്തോറും കരയായി മാറുകയാണ് പമ്പാനദി. ആറ്റിൽ അടിഞ്ഞിരിക്കുന്ന മണൽപ്പുറ്റുകളിലും ചെളിയിലും പുല്ലുകൾ വളർന്നാണ് കര രൂപപ്പെടുന്നത്. മണൽപ്പുറ്റുകൾ നീക്കി ആറിന്റെ ആഴം കൂട്ടുന്ന വൻകിട ജലസേചന വിഭാഗത്തിന്റെ പദ്ധതി പാതിവഴിയിൽ‌ നിലച്ചു. മഴക്കാലത്ത് ജല സമൃദ്ധമാണ് പമ്പാനദി. നാലു നാൾ തുടർ‌ച്ചയായി വെയിൽ ഉദിക്കുന്നതോടെ നീരൊഴുക്ക് കുറയും. പിന്നീട് നദികളിലെങ്ങും മണൽപരപ്പുകൾ തെളിയും.

പമ്പാ ജലസേചന പദ്ധതിയുടെ കനാലുകളിലൂടെ വെള്ളം തുറന്നുവിട്ടാൽ നീരൊഴുക്കു നിലച്ച് ആറ് തീർത്തും ശോഷിക്കും. ഇപ്പോൾ അതേ സ്ഥിതിയാണ് നേരിട്ടിരിക്കുന്നത്. പമ്പ ത്രിവേണി മുതൽ താഴോട്ടെല്ലാം ശോഷിച്ച പമ്പാനദിയാണ് കാണാനാകുന്നത്. കയങ്ങളിൽ മാത്രമാണ് വെള്ളം ശേഷിക്കുന്നത്. വിസ്തൃതമായ മണൽപ്പരപ്പുകൾ മാത്രമല്ല ചെളിക്കൂനകളും നദികളിലെങ്ങും കാണാം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ മാത്രമല്ല പിന്നീടുണ്ടായ വെള്ളപ്പൊക്കങ്ങളിലും ചെളിയും മണലും വൻതോതിൽ ഒഴുകിയെത്തി ആറിന്റെ അടിത്തട്ടുകളിൽ അടിഞ്ഞിട്ടുണ്ട്.

അവയിലാണ് വെള്ളം വറ്റുമ്പോൾ പുല്ലും കാടും പടലുമൊക്കെ വളരുന്നത്. ആറിന്റെ തീരങ്ങളോടു ചേർന്ന ഭാഗങ്ങളിലേക്കും മധ്യത്തിലും വ്യാപിച്ചാണ് കരകൾ തെളിയുന്നത്. ആലപ്പാട്ടുകവല, കണമല, അരയാഞ്ഞിലിമണ്ണ്, പൊനച്ചി, കുരുമ്പൻമൂഴി, മുക്കം, പെരുനാട്, മാടമൺ, ബംഗ്ലാംകടവ്, ഐത്തല, പുളിമുക്ക് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ആറ്റിൽ വൻതോതിൽ ചെളിയും മണലും അടിഞ്ഞു കിടപ്പുണ്ട്. കാലവർഷത്തിനു മുൻപ് ആറ്റിലെ മണൽപ്പുറ്റുകളും ചെളിയും മണലും നീക്കി ആഴം കൂട്ടുന്നതിന് വൻകിട ജലസേചന വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു.

അയിരൂർ‌, ചെറുകോൽ, അങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളിലെ ഭാഗികമായ മേഖലകളിൽ മണ്ണുമാന്തികൾ ഉപയോഗിച്ചു പണി തുടങ്ങിയിരുന്നു. മഴക്കാലത്തിനു മുൻപു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ പണികൾ നിർത്തിവച്ചതാണ്. പിന്നാലെ പാർട്ട് ബിൽ കിട്ടിയില്ലെന്നാരോപിച്ച് കരാറുകാർ കോടതിയെയും സമീപിച്ചു. പിന്നീട് പണി തുടങ്ങിയിട്ടില്ല. ആറ്റിൽ ജലവിതാനം തീർത്തും കുറവാണ്. ഇപ്പോൾ ആഴം കൂട്ടാൻ പറ്റിയ സമയമാണ്. എന്നിട്ടും ജലവിഭവ വകുപ്പ് കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com