നടുവിനും വാഹനങ്ങൾക്കും ‘പണിതന്ന്’ റോഡിൽ വലിയ കുഴികൾ
Mail This Article
റാന്നി ∙ ഇട്ടിയപ്പാറ ബൈപാസിൽ നിന്ന് ഇടറോഡിലൂടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ നടുവൊടിയാതെ വീടുകളിൽ മടങ്ങിയെത്തിയാൽ ഭാഗ്യം. ശാപം കിട്ടിയ റോഡിൽ കുഴികൾ ഒഴിഞ്ഞ കാലമില്ല.ഇട്ടിയപ്പാറ ടൗണിൽ വൺവേ നടപ്പാക്കിയപ്പോഴാണ് കുറഞ്ഞ ദൂരത്തിൽ ബസുകൾക്ക് സ്റ്റാൻഡിൽ എത്തുന്നതിന് ഇട റോഡ് സജ്ജമാക്കിയത്. പാറമക്കിട്ട് ഉറപ്പിച്ചാണ് ബസുകളോടിയിരുന്നത്. പിന്നീട് സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ ഇടത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ അതിരു വരെ പഴവങ്ങാടി പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തിരുന്നു. തുടക്ക ഭാഗം എംഎൽഎ ഫണ്ട് ചെലവഴിച്ചും കോൺക്രീറ്റ് ചെയ്തു.
ഹരിത ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുന്നതിനാൽ ശബരിമല ഇടത്താവളത്തിന് ഏറ്റെടുത്ത സ്ഥലത്ത് പണിയൊന്നും നടത്തിയിരുന്നില്ല.പഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത ഭാഗത്ത് ഇപ്പോൾ വലിയ കുഴികൾ തെളിഞ്ഞിരിക്കുകയാണ്. മഴ വെള്ളം കെട്ടി നിന്ന് കുഴികൾ വലുതാകുന്നു. കുഴിയിൽ ചാടുന്ന ബസുകളുടെ പ്ലേറ്റുകൾ തുടരെ ഒടിയുകയാണ്. അറ്റകുറ്റപ്പണിയെങ്കിലും നടത്തി പഞ്ചായത്ത് ഇതിനു പരിഹാരം കാണണം.
ബസുകളിൽ നിന്നു പിരിക്കുന്ന ഫീസിന്റെ ഒരു വിഹിതമെങ്കിലും റോഡിനു വിനിയോഗിക്കണമെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു.ഇടത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തുള്ള റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. റോഡിൽ കാട്ടുകല്ലുകൾ തെളിഞ്ഞു നിൽക്കുന്നു. കുഴികളുമുണ്ട്. ആടിയുലഞ്ഞാണ് ബസുകൾ ഇതിലെ കടന്നു പോകുന്നത്. പാറമക്കിട്ട് അടിയന്തരമായി കുഴികൾ അടച്ച് യാത്രക്കാർക്കു സുരക്ഷയൊരുക്കണം എന്നാണു പരിസരവാസികളുടെ ആവശ്യം.