പ്രതീക്ഷയോടെ ഓണക്കൃഷി
Mail This Article
കടമ്പനാട് ∙ കടുത്ത വരൾച്ചയും കനത്ത മഴയും പ്രതികൂലമായെങ്കിലും പ്രതീക്ഷയോടെ ഓണക്കൃഷിയിൽ സജീവമാവുകയാണ് കർഷകർ. പ്രതികൂല കാലാവസ്ഥ കാരണം ഇക്കുറി വൈകിയാണ് ഓണക്കൃഷി. ഇപ്പോൾ കൃഷിയിറക്കുന്ന ചില പച്ചക്കറി ഇനങ്ങൾ ഓണക്കാലത്ത് വിളവെടുപ്പിന് പാകമാകുമോയെന്ന ആശങ്കയുമുണ്ട്. കൃഷിയിടം ഒരുക്കി വിത്തു പാകിയും തൈകൾ നട്ടും മിക്ക കർഷകരും കൃഷിക്ക് തുടക്കമിട്ടു. കണ്ണംകുളത്ത് അയണിയാട്ട് പടി, ഇടുവേൽ, താഴത്ത്, വെട്ടുവയൽ, മാഞ്ഞാലി തുടങ്ങി വിവിധ ഏലാകളിലാണ് പച്ചക്കറി കൃഷിയുള്ളത്. പയർ, വെണ്ട ചീര, പടവലം, കോവൽ, തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കൃഷി ഇറക്കുന്നത്. ഇപ്പോൾ ഒരു കിലോ നാടൻ പയറിന് 100 രൂപ വരെ വിലയുണ്ട്. അതിനാൽ കൃഷി സജീവമാണ്.
പാവയ്ക്കയുടെ വില എപ്പോഴും 80 രൂപയിൽ താഴാതെ നിൽക്കുമെങ്കിലും ഉയർന്ന പരിപാലനചെലവു കാരണം കൃഷി വിരളമാണ്. ഓണക്കാലത്ത് ഒരു കിലോ ഏത്തക്കായുടെ വില 80 മുതൽ 100 രൂപ വരെയാണ്. എന്നാൽ വരൾച്ചയും ശക്തമായ മഴയും മറുനാടൻ ഇനങ്ങളുടെ വരവും കർഷകർക്ക് തിരിച്ചടിയായി മാറും. വരൾച്ചക്കാലത്ത് വെള്ളം കോരി പാകമാക്കിയ ഏത്തവാഴക്കൃഷിയാണ് ശക്തമായ മഴയിൽ നിലംപതിച്ചത്. ശേഷിക്കുന്നവ വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണിപ്പോൾ കർഷകർ. വിവിധ കൃഷിയിടങ്ങളിലായി 2000 വാഴ കാറ്റിൽ നശിച്ചു. ഇപ്പോൾ നാടൻ ഏത്തക്കായുടെ വില 100 രൂപയ്ക്ക് മുകളിലാണ്. ഞാലിപ്പൂവനും വിലയുണ്ട്.