അഴിയാക്കുരുക്ക്; അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി
Mail This Article
ഇട്ടിയപ്പാറ ∙ കോളജ് റോഡിലെ അഴിയാക്കുരുക്ക് വാഹന യാത്രക്കാരെ വലയ്ക്കുന്നു. ബവ്കോ മദ്യശാലയിലേക്കെത്തുന്ന വാഹനങ്ങളുടെ തിരക്കാണ് യാത്രക്കാർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കുരുക്കാകുന്നത്. റാന്നി കോളജിലേക്കുള്ള റോഡിന്റെ ഇടതു വശം ഓട്ടോ സ്റ്റാൻഡാണ്. സ്റ്റാൻഡിനോടു ചേർന്നാണ് മത്സ്യ ഫെഡിന്റെ മീൻ വിൽപന കേന്ദ്രം. ഇതിനു മുന്നിൽ റോഡിന്റെ വലതു വശത്തായി ബാങ്കും പ്രവർത്തിക്കുന്നു. ബാങ്കും ഓട്ടോ സ്റ്റാൻഡും പിന്നിട്ടെത്തുമ്പോൾ ഇരുവശത്തും ഒട്ടേറെ വ്യാപാര ധനകാര്യ സ്ഥാപനങ്ങളുണ്ട്. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും വാഹന പാർക്കിങ്ങാണ്. ഇതിനിടയിലൂടെ മറ്റു വാഹനങ്ങൾ ഇരുവശത്തേക്കും കടന്നു പോകാനിടമില്ല.
ബസ്സോ ലോറിയോ എത്തിയാൽ വാഹനക്കുരുക്ക് രൂപപ്പെടും. ബവ്കോ മദ്യശാലയിലേക്കും പുറത്തേക്കും വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ഓട്ടോ സ്റ്റാൻഡിനു മുന്നിൽ ഗതാഗതം തടസ്സപ്പെടും. പിന്നാലെ വാഹന നിര നീളും.കോളജ് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. വാഹനങ്ങൾ നിരന്നു കിടക്കുന്നതിനാൽ സമീപത്തെ കടകളിൽ കച്ചവടം കുറവാണ്. മറ്റു സ്ഥാപനങ്ങളിലേക്കു ജനം കയറാൻ മടിക്കുന്നു. മദ്യപിച്ചു വാഹനങ്ങളോടിക്കുന്നവരെ പിടികൂടാൻ പൊലീസ് തുടരെ കോളജ് റോഡിൽ എത്താറുണ്ട്. എന്നാൽ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ അവർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കച്ചവടക്കാരുടെ പരാതി.