വാറന്റ് തീരുന്ന ദിവസം പ്രതിയെ കുടുക്കി വനിതാ സിപിഒ
Mail This Article
പത്തനംതിട്ട ∙ പോക്സോ കേസ് പ്രതിയെ അറസ്റ്റ് വാറന്റ് തീരുന്ന ദിവസം വിദഗ്ധമായി കുടുക്കി വനിതാ സിപിഒ ആർ. കൃഷ്ണകുമാരി. 2020ൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി തൃപ്പൂണിത്തുറ കോച്ചേരിൽ വീട്ടിൽ സുജിത്തിനെയാണ് (42) പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ ആർ.കൃഷ്ണകുമാരി നഗരത്തിൽവച്ച് പിടികൂടിയത്. 2020ൽ പത്തനംതിട്ടയിൽ വാടകയ്ക്കു താമസിച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശി സുജിത്തിനെ കേസുമായി ബന്ധപ്പെട്ട് ഹാജരാകാനുള്ള സമൻസ് നൽകാൻ സമീപിച്ചെങ്കിലും കാണാൻ സാധിച്ചില്ല.
തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റിയതറിഞ്ഞ് അവിടെ ചെന്നെങ്കിലും സുജിത്തിന്റെ മാതാവ് സഹകരിക്കാത്തതിനാൽ വീട് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം നഗരത്തിൽവച്ച് കൃഷ്ണകുമാരി പ്രതിയുടെ മാതാവിനെ അവിചാരിതമായി കണ്ടു.മഫ്തിയിലുള്ള പൊലീസ് സംഘം ഇവരെ പിന്തുടർന്നു. ബവ്റിജസിനു സമീപം ഓട്ടോയിൽ വന്നിറങ്ങിയ സുജിത്തിനെ കൃഷ്ണകുമാരി പിടികൂടി.
പിന്നീട് കൂടുതൽ പൊലീസെത്തി പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി. ‘പൊലീസിന്റെ കണ്ണുവെട്ടിച്ചു നടന്ന സുജിത്തിനെ വാറന്റ് തീരും മുൻപ് പിടികൂടണമെന്നത് വാശിയായിരുന്നു. പല തവണ ഇതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. പക്ഷേ പൊലീസ് കേസിനു പിന്നാലെതന്നെ തുടർന്നു.’ കൃഷ്ണകുമാരി പറഞ്ഞു.