പൈപ്പിടാൻ കുഴിച്ച കുഴി മൂടുന്നില്ല: അപകടഭീതിയിൽ യാത്ര; ജീവന് ഇടങ്കോലിട്ട് കുഴി
Mail This Article
ചെറുകോൽ ∙ ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് കുഴിച്ചു പെപ്പിട്ട ശേഷം കുഴികൾ അടയ്ക്കാത്തതു യാത്രക്കാർക്ക് കെണിയായി മാറുന്നു. കോഴഞ്ചേരി - റാന്നി റോഡിൽ വാഴക്കുന്നം ജംക്‌ഷനിലാണു കുഴികൾ മൂടാതെ കിടക്കുന്നത്. പൈപ്പിട്ട് 8 മാസം കഴിഞ്ഞിട്ടും കുഴികൾ അടയ്ക്കാൻ കരാറുകാരൻ തയാറാകുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്. ഉന്നത നിലവാരത്തിൽ നിർമിച്ച റോഡുകളിലാണ് ഈ സ്ഥിതി. എല്ലാവീടുകളിലേക്കും പൈപ്പിടുന്നതിന്റെ ഭാഗമായി ഒരു റോഡ് തന്നെ പലസ്ഥലത്തായി ടാറിങ് പൊളിക്കേണ്ടിവരുന്നു. പൈപ്പിട്ട ശേഷം കുഴികൾ കുഴികൾ മൂടിയതല്ലാതെ ഇൗ ഭാഗത്തു ടാറിങോ കോൺക്രീറ്റോ ചെയ്തു പഴയപടിയാക്കാൻ തയാറായിട്ടില്ല. റോഡ് കുറുകെ ഇത്തരത്തിൽ മുറിച്ചിട്ടിരിക്കുന്നത് ഭീഷണിയാകുമെന്നാണു പരാതി.
മഴ കനക്കുന്ന സാഹചര്യത്തിൽ വെള്ളമൊഴുകി റോഡ് തകരാനും ഇതു വഴിയൊരുക്കും. റോഡ് മുറിച്ചതോടെ ബാക്കിയുള്ള ഭാഗങ്ങളും ഇളകി തുടങ്ങി. മഴപെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴികൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്രവാഹനയാത്രക്കാർക്കാണ് ഏറ്റവും ആശങ്ക. മരാമത്ത് ഉദ്യോഗസ്ഥരോടെ ഇതിനെ കുറിച്ചു പരാതി അറിയിച്ചപ്പോൾ ജലജിവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെട്ടിപൊളിച്ച റോഡ് അവർതന്നെ ശരിയാക്കണമെന്നാണു വ്യവസ്ഥ എന്നാണ് മറുപടി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കുഴികളിൽ ചാടി തലനാരിഴയ്ക്കാണു പലരും രക്ഷപ്പെടുന്നത്. കോഴഞ്ചേരി - റാന്നി റോഡും പത്തനംതിട്ട– അയിരൂർ റോഡും ചേരുന്ന ഭാഗമാണിവിടം. കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചില്ലെങ്കിൽ അപകടം വർധിക്കാൻ സാധ്യതയേറെയാണ്.