സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു; ഇന്നലെ നടന്നത് അഞ്ച് അപകടങ്ങൾ
Mail This Article
കലഞ്ഞൂർ∙ സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. കോന്നിക്കും കലഞ്ഞൂരിനും മധ്യേ അഞ്ച് അപകടങ്ങളാണ് ഇന്നലെ നടന്നത്. വിവിധ സംഭവങ്ങളിലായി മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ രാവിലെ അഞ്ചിന് ഹൈസ്കൂളിനു മുൻപിൽ പാഴ്സൽ വാൻ കൈവരി ഇടിച്ചു തകർത്തു. തുടർന്ന് സ്കൂളിന്റെ മതിലിൽ ഇടിച്ച ശേഷം അടുത്ത സ്ഥലത്തെ കൈവരിയും തകർത്തു. ഏകദേശം ഒരു മീറ്റർ മുന്നിൽ വൈദ്യുതി തൂണും ഉണ്ടായിരുന്നു. മുറിഞ്ഞകൽ താന്നിമൂട് മുസ്‌ലിം പള്ളിക്കു സമീപത്ത് ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.
പുലർച്ചെ പൂവൻപാറ ജംക്‌ഷനു സമീപം പുത്തൻവീട്ടിൽ വർഗീസ് ഉമ്മന്റെ വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്ത വാഹനം നിർത്താതെ പോയി. ഗേറ്റിന്റെ ഒരു ഭാഗം അവിടെത്തന്നെ ഇളകി വീഴുകയും മറ്റൊരു ഭാഗം ദൂരേക്ക് തെറിച്ചു പോകുകയും ചെയ്തു. രണ്ട് മണിക്ക് കുളത്തുങ്കൽ പള്ളിക്കു സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഡോക്ടർക്ക് പരുക്കേറ്റു. വൈകിട്ട് ആറിന് കലഞ്ഞൂർ നീർപ്പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്കു പരുക്കേറ്റു.
പത്തനാപുരം ഭാഗത്തു നിന്നു കൂടൽ ഭാഗത്തേക്കു വന്ന കാറും എതിരെ എത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ പത്തനാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന്റെ പ്രധാന കാരണം. മഴ പെയ്യുന്ന സമയത്ത് വേഗത്തിലെത്തി ബ്രേക്ക് ചെയ്യുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, റോഡിന്റെ വളവുകൾ ഇനിയും നിവർത്താത്തതും ഏറ്റെടുത്ത സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായും ആരോപണമുണ്ട്.