സാഹോദര്യത്തിന്റെ സ്നേഹ വാതിൽ; ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത 75 വയസ്സിന്റെ നിറവിൽ
Mail This Article
റാന്നി∙ ‘നിന്റെ സഹോദരൻ വന്നു’. കോട്ടയം അഞ്ചേരി ഇലയ്ക്കാട്ടുകടുപ്പിൽ വീടിന്റെ വാതിൽ കടന്നു ചെല്ലുന്നവർ ആദ്യം കാണുന്നത് ഈ ബൈബിൾ വാക്യമാണ്. വീട്ടിലേക്ക് എത്തുന്നവരെ സഹോദരന്മാരായി കാണാൻ പറയുന്ന ഈ വീട്ടിൽ നിന്നാണ് ഡോ.ജോസഫ് മാർ ബർന്നബാസിന്റെ ആത്മീയ വഴിയുടെ തുടക്കം. മാർത്തോമ്മാ സഭയിൽ മിഷനറിയായിരുന്ന ജ്യേഷ്ഠസഹോദരൻ റവ.ഇ.ജെ.ജോർജാണ് ഈ വഴിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
1949 സെപ്റ്റംബർ 8ന് ഇലയ്ക്കാട്ടുകടുപ്പിൽ ഇ.വി.ജേക്കബിന്റെയും മാങ്ങാനം ചെമ്മരപ്പള്ളിൽ സാറാമ്മയുടെയും 7 മക്കളിൽ ഇളയവനായി ജനിച്ചു. സ്കൂൾ കാലയവളിൽ അഖിലകേരള ബാലജന സഖ്യത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. പുതുപ്പള്ളി സ്കൂളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജൂനിയറായിരുന്നു. ഇരുവരും ഒന്നിച്ച് ബാലജനസഖ്യം പുതുപ്പളളി യൂണിയനിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം ബസേലിയോസ്, സിഎംഎസ് കോളജുകളിൽ നിന്ന് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി.
കാനഡയിലെ ആൽബർട്ട് സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് കൗൺസലിങ്ങിൽ ഡിപ്ലോമയും നേടി. ബസേലിയോസ് കോളജിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സഹപാഠിയായിരുന്നു.1976 മേയ് 29ന് തിരുവല്ല സെന്റ് തോമസ് പള്ളിയിൽ ജോസഫ് മാർ ഐറേനിയസിൽ നിന്ന് ശെമ്മാശ പട്ടം സ്വീകരിച്ചു. 1976 ജൂൺ 12ന് അഞ്ചേരി ക്രിസ്തോസ് പള്ളിയിൽ തോമസ് മാർ അത്തനാസിയോസിൽ നിന്ന് വൈദികപട്ടവും സ്വീകരിച്ചു.
1993 ഓഗസ്റ്റ് 31ന് റമ്പാനായും 1993 ഒക്‌ടോബർ 2ന് ജോസഫ് മാർ ബർന്നബാസ് എന്ന നാമത്തിൽ എപ്പിസ്‌കോപ്പയായും അഭിഷിക്തനായി. 2021 ജൂലൈ 18ന് സഫ്രഗൻ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടു. സഭയുടെ ചെങ്ങന്നൂർ, കുന്നംകുളം–മലബാർ, മുംബൈ, ഡൽഹി,അടൂർ, തിരുവനന്തപുരം, കൊട്ടരക്കര, മലേഷ്യ– സിംഗപ്പുർ–ഓസ്ട്രേലിയ–ന്യൂസീലൻഡ്, ഭദ്രാസനങ്ങളുടെ അധ്യക്ഷനായി പ്രവർത്തിച്ചു. ഇപ്പോൾ റാന്നി–നിലയ്ക്കൽ ഭദ്രാസനാധ്യക്ഷനാണ്.വിവിധ ഭദ്രാസനങ്ങളിൽ ജോലിയിൽ നിന്നു വിരമിച്ചവരും ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോയവരും ശുശ്രൂഷിക്കാൻ പ്രിയപ്പെട്ടവർ ഒപ്പമില്ലാത്തവരുമായ മുതിർന്ന പൗരന്മാർക്ക് സ്വന്തം ചെലവിൽ ഒരുമിച്ചു താമസിക്കാനുള്ള സ്‌നേഹഗ്രാമം പദ്ധതി നടപ്പാക്കി.
പ്ലസ് ടു പഠനം കഴിഞ്ഞ വിദ്യാർഥികൾക്ക് തുടർപഠനത്തിന് പലിശരഹിത വായ്‌പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. കറ്റാനം സെന്റ് തോമസ് ആശുപത്രിയോടു ചേർന്ന് രോഗികൾക്ക് സാന്ത്വന ചികിത്സ നൽകാനുള്ള മൊബൈൽ യൂണിറ്റ് ആരംഭിച്ചു. 2022ൽ ഹിന്ദുസ്ഥാൻ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകി. മാർ ബർന്നബാസിലും റവ.ജോർജിലും മാത്രം ഒതുങ്ങുന്നതല്ല ഈ കുടുംബത്തിലെ വൈദികരുടെ പട്ടിക. ഇലയ്ക്കാട്ടുകടുപ്പിൽ കെ.ഐ,ജോസഫ് കത്തനാരുടെ പാത പിന്തുടർന്നാണ് ഇവർ വൈദികവൃത്തി തിരഞ്ഞെടുത്തത്.
ബന്ധുവായ ചെറിയമഠത്തിൽ യാക്കോബ് കത്തനാരും ഇവർക്ക് പ്രേരണയായി. പിൻതലമുറയിലും ഒട്ടേറെ വൈദികർ കുടുംബത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. മാർ ബർന്നബാസിന്റെ സഹോദരി മോളിയുടെ ഭർത്താവും വൈദികനാണ്; റവ. ജോൺ ജോൺ. മറ്റൊരു ജ്യേഷ്ഠൻ എ.ഇ.ജേക്കബിന്റെ ഭാര്യ പരേതയായ അച്ചാമ്മ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സഹോദരിയാണ്. കോഴിക്കോട് സർവകലാശാലയുടെ കായിക വകുപ്പ് മേധാവിയായിരുന്ന കെ.ഇ.ജേക്കബ് സഹോദരനാണ്. അമ്മിണി, അമ്മാൾ എന്നിവരാണ് മറ്റു സഹോദരങ്ങൾ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ബിഷപ്പായതിനു ശേഷം ആദ്യം വൈദിക പട്ടം നൽകിയത് മാർ ബർന്നബാസിനായിരുന്നു.
75–ാം ജൻമദിനഘോഷം ഇന്ന്
മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയ്ക്ക് ഇന്ന് 75–ാംജന്മദിനം. ജന്മദിന സ്തോത്ര ശുശ്രൂഷ മന്ദമരുതി ബഥേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും. രാവിലെ 8ന് അദ്ദേഹം കുർബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. 75 പട്ടികവർഗക്കാർക്ക് ഷെൽറ്ററുകൾ നിർമിച്ചു നൽകും.