എംസിറോഡ് നവീകരണം: അനുവദിച്ച 39 കോടിക്ക് വയസ്സ് രണ്ട്; ഒടുവിൽ പാത നവീകരണം തുടങ്ങി
Mail This Article
തിരുവല്ല ∙ എംസി റോഡിൽ ദേശീയ പാതയുടെ ഭാഗമായി വരുന്ന ചെങ്ങന്നൂർ വെള്ളാവൂർ കവല മുതൽ കോട്ടയം ഐഡ ജംക്‌ഷൻ വരെയുള്ള ഭാഗത്തെ നവീകരണ ജോലി തുടങ്ങി. 39 കോടി രൂപ അനുവദിച്ച് 2 വർഷം കഴിഞ്ഞെങ്കിലും സാങ്കേതിക പ്രശ്നം കാരണം നിർമാണം നീളുകയായിരുന്നു. തുടർന്ന് ഇപ്പോഴാണു നിർമാണം തുടങ്ങുന്നത്. ദേശീയ പാത വിഭാഗം കൊല്ലം ഓഫിസിനാണു നിർമാണ ചുമതല.
വർഷങ്ങൾക്കു മുൻപ് എംസി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിൽ നിർമിച്ച റോഡാണിത്.എംസി റോഡ് രണ്ടാം ഘട്ടമായി ചെങ്ങന്നൂർ – ഏറ്റുമാനൂർ ഭാഗമായിട്ടാണു നിർമാണം നടത്തിയത്. ഈ ഭാഗം ഇപ്പോൾ കൊല്ലം – തേനി ദേശീയ പാതയുടെ ഭാഗമാക്കി. 32 കിലോമീറ്റർ ദൂരമുള്ള റോഡ് മുഴുവനായും ഉപരിതലത്തിൽ ബിസി ടാറിങ് നടത്തും. അതിനു മുന്നോടിയായി റോഡ് ഉയർത്തേണ്ട ഭാഗം ഉയർത്തുകയും ഓട നിർമിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.
ഇടിഞ്ഞില്ലം, തോണ്ടറ പാലങ്ങളുടെ സമീപന പാതകൾ ഇരുത്തിയിട്ടുള്ളതാണ് ഉയർത്തുന്നത്. ഈ ഭാഗങ്ങൾ നേരത്തേയും ഉയർത്തി ടാറിങ് നടത്തിയെങ്കിലും വീണ്ടും ഇരുത്തി. .തിരുമൂലപുരത്തിനും തോണ്ടറ പാലത്തിനും ഇടയിലുള്ള ഭാഗത്ത് ഓട നിർമിക്കുന്നുണ്ട്. മണിമലയാർ കര കവിഞ്ഞാൽ എംസി റോഡിൽ വെള്ളം ആദ്യം കയറുന്നത് ഈ ഭാഗത്താണ്. ഇവിടെ റോഡ് ഉയർത്താൻ പദ്ധതിയില്ല.അടുത്ത മേയ് മാസത്തിൽ അവസാനിക്കുന്ന ഒരു വർഷമാണ് നിർമാണ കാലാവധി.
തിരുവല്ല ടൗണും ബൈപാസും ഇല്ല!
റോഡ് പുനരുദ്ധാരണത്തിൽ തിരുവല്ല ടൗൺ ഭാഗവും ബൈപാസും ഉൾപ്പെടുത്തിയിട്ടില്ല. രണ്ടു റോഡും കൂടി നാലര കിലോമീറ്റർ വരുന്ന ഭാഗം ഇപ്പോഴും ദേശീയ പാത വിഭാഗത്തിനു കൈമാറാതെ പൊതുമരാമത്ത് വകുപ്പിന്റെ പക്കലാണ്. ഇതോടെ ഏറ്റവും തിരക്കേറിയ റോഡിന്റെ തിരുവല്ല നഗര ഭാഗത്തിന് ദേശീയ പാത നിലവാരം ഇല്ലാതെയാകും.