പേപ്പട്ടിയുടെ കടിയേറ്റ് 7 പേർ; നടപടി മറന്ന് പഞ്ചായത്തുകൾ
Mail This Article
റാന്നി ∙ പേപ്പട്ടികളുടെ കടിയേറ്റ് 7 പേർക്കു പരുക്കേറ്റിട്ടും ജനങ്ങൾക്കു സുരക്ഷയൊരുക്കാൻ പഞ്ചായത്തുകൾ നടപടി സ്വീകരിക്കുന്നില്ല. ടൗണുകളിലും നാട്ടിൻപുറങ്ങളിലും വിലസുകയാണ് നായ്ക്കൾ. പേപ്പട്ടി കടിച്ച നായ്ക്കളും കൂട്ടത്തിലുണ്ടെന്നത് ജനത്തെ ഭീതിയിലാഴ്ത്തുന്നു. ഇട്ടിയപ്പാറ, റാന്നി, വടശേരിക്കര എന്നീ ടൗണുകളിലാണ് നായ്ക്കൾ കൂട്ടത്തോടെ കറങ്ങുന്നത്. ഇട്ടിയപ്പാറ ടൗണിൽ കെഎസ്ആർടിസി സ്വകാര്യ ബസ് സ്റ്റാൻഡുകൾ, ചന്ത, സെൻട്രൽ ജംക്‌ഷൻ മൂഴിക്കൽ ജംക്‌ഷൻ, മാമുക്ക് എന്നിവിടങ്ങളിലാണ് നായ്ക്കൾ താവളമാക്കിയിരിക്കുന്നത്. രാത്രിയും പകലും അവ കറങ്ങി നടക്കുകയാണ്. വാഹനങ്ങൾക്കും കാൽനടക്കാർക്കും നേരെ ചാടി വീഴുന്നുണ്ട്.
റാന്നി മിനി സിവിൽ സ്റ്റേഷൻ പരിസരം നായ്ക്കൾ കയ്യടക്കിയിരിക്കുന്നു. വടശേരിക്കര ചന്ത, പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, ബംഗ്ലാംകടവ് എന്നിവിടങ്ങളിൽ നായ്ക്കൾ വിഹരിക്കുകയാണ്. കടകൾ അടച്ചു കഴിഞ്ഞാൽ തിണ്ണകളിലാണ് നായ്ക്കൾ കിടക്കുന്നത്. രാവിലെ വ്യാപാരികളെത്തുമ്പോൾ കടതിണ്ണകൾ വൃത്തികേടായി കിടക്കുകയാകും. പിന്നീട് കഴുകി വൃത്തിയാക്കാതെ കട തുറക്കാനാകില്ല.
മണ്ണാരക്കുളഞ്ഞി–പമ്പ പാതയിൽ വടശേരിക്കര വിശുദ്ധ മർത്തമറിയം തീർഥാടന പള്ളിക്കു സമീപം കോന്നാത്ത് പടിയിൽ ഒരു നായ് റോഡിൽ കിടപ്പുണ്ട്. ഇരുചക്ര വാഹനങ്ങളുടെ നേർക്ക് അതു കുരച്ചു ചാടുകയാണ്. അവർ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. കഴിഞ്ഞ ദിവസം ചമ്പോൺ സ്വദേശിയായ സൈക്കിൾ യാത്രക്കാരന്റെ നേർക്ക് നായ് ചാടി വീണിരുന്നു. കയ്യെടുത്ത് നായെ ഓടിക്കുന്നതിനിടെ സൈക്കിളിൽ നിന്നു വീണ് വിദ്യാർഥിക്കു പരുക്കേറ്റിരുന്നു. വഴിയോര മീൻ കടകളുടെ എണ്ണം വർധിച്ചതോടെയാണ് നായ്ക്കൾ ടൗണുകളിൽ താവളമാക്കിയത്.