ജില്ലയിലെ ആദ്യ ചുണ്ടന് ഡോക്ക് യാഡ് സ്വന്തം
Mail This Article
നിരണം ∙ ജില്ലയിലെ ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടന് ഇനി ഡോക്ക് യാർഡ് സ്വന്തം. തേവേരിയിൽ പമ്പയാറിന്റെ തീരത്താണു ഡോക്ക് യാർഡ് നിർമിച്ചിരിക്കുന്നത്. 3 പേരുടെ അധ്വാനം കൊണ്ടു മാത്രം ചുണ്ടൻ വള്ളത്തിനെ ഡോക്ക് യാർഡിൽ കയറ്റാനും ഇറക്കാനും കഴിയും. നിരണം ബോട്ട് ക്ലബ്ബിന്റെ പ്രസിഡന്റും നിരണം ചുണ്ടന്റെ ക്യാപ്റ്റനും കെജിഎ ഗ്രൂപ്പ് ചെയർമാനുമായ കെ.ജി.ഏബ്രഹാമാണു സ്ഥലം വിലയ്ക്കു വാങ്ങി ഡോക്ക് യാർഡ് നിർമിച്ചു നൽകിയത്.
44 മീറ്റർ നീളവും 2.7 മീറ്റർ വീതിയും 3.6 മീറ്റർ ആഴവുമുള്ളതാണ് ഡോക്ക് യാർഡ്. ആറിനോടു ചേരുന്ന ഭാഗത്ത് ഷട്ടറും നിർമിച്ചിട്ടുണ്ട്. ഷട്ടർ ഉയർത്തുമ്പോൾ പമ്പയാറ്റിൽ നിന്നു വെള്ളം യാർഡിലേക്കു കയറും. യാർഡിൽ വെള്ളം നിറഞ്ഞാൽ ചുണ്ടൻ വള്ളത്തെ തുഴഞ്ഞ് അകത്തേക്കു കയറ്റാം. അതിനുശേഷം ഷട്ടർ അടച്ചു മോട്ടർ ഉപയോഗിച്ചു യാർഡിലെ വെള്ളം പുറത്തേക്ക് അടിച്ചു കളയും. വള്ളം ആറ്റിലേക്കിറക്കുമ്പോഴും ഇതേ രീതിയിൽ ഷട്ടർ ഉയർത്തി വെള്ളം യാർഡിൽ നിറച്ച് വള്ളം ഇറക്കാം. യാർഡിലെ വെള്ളം ഒന്നര മണിക്കൂർ കൊണ്ട് പമ്പു ചെയ്തു കളയാനും കഴിയും.
മാലിപ്പുരയിൽ വയ്ക്കുന്ന സമയത്ത് നൂറോളം പേരുടെ അധ്വാനം ഉണ്ടെങ്കിൽ മാത്രമേ വള്ളം ആറ്റിലേക്ക് ഇറക്കാനും തിരികെ കയറ്റാനും കഴിയുകയുള്ളു. ഇങ്ങിനെ ഇറക്കുമ്പോൾ വള്ളത്തിനു കേടുപാടു പറ്റുന്നതിനും സാധ്യതയുണ്ട്. ഡോക്ക് യാർഡ് ഏറ്റവും സുരക്ഷിതമായ മാർഗമാണ്. യാർഡ് നിർമിക്കുന്നതിന് പത്തര സെന്റ് സ്ഥലമാണ് കെ.ജി.ഏബ്രഹാം വാങ്ങിയത്. മാതാപിതാക്കളുടെ സ്മരണാർഥമാണ് അദ്ദേഹം ഇതു നിർമിച്ചത്. 40 ലക്ഷം രൂപയോളം ചെലവിൽ 10 മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.