സ്കൂട്ടർ യാത്രക്കാരനു നേരെ കാട്ടാന ആക്രമണം
Mail This Article
തണ്ണിത്തോട് ∙ കോന്നി -തണ്ണിത്തോട് റോഡിൽ ഇലവുങ്കൽ തോടിന് സമീപം സ്കൂട്ടർ യാത്രക്കാരന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി 8ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ തണ്ണിത്തോട് വലിയവിളയിൽ സുധായി (46) ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടത്. കല്ലാറ്റിൽ നിന്ന് റോഡിലേക്ക് കയറിവരുന്ന കാട്ടാനയെ കണ്ട് ഭയന്ന് സ്കൂട്ടർ പെട്ടെന്ന് നിർത്തി ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോഴേക്കും ആന തുമ്പിക്കൈ കൊണ്ട് സ്കൂട്ടറിൽ തട്ടി. ഇതോടെ സ്കൂട്ടറുമായി സുധായി തെറിച്ചു വീണു. അവിടെ നിന്ന് തിരികെ ഓടിയപ്പോൾ പല തവണ വീണു.
പിന്നാലെ ആന ഓടുന്ന ശബ്ദം കേൾക്കാമായിരുന്നു. പല തവണ റോഡിന് മുകളിലും താഴെയും നിന്ന് കാട്ടാനക്കൂട്ടം ചിന്നം വിളിച്ചു. കുറെ ദൂരം ഓടിയ ശേഷം അവശനായി റോഡരികിലെ ഇടിതാങ്ങിയിൽ ചാരി ഇരുന്നു. അപ്പോഴേക്കും വൈദ്യുതി എത്തിയതിനാൽ തെരുവ് വിളക്കുകൾ തെളിഞ്ഞു. കോന്നി ഭാഗത്ത്നിന്ന് വാഹന യാത്രക്കാരും എത്തിയതോടെയാണ് ആശ്വാസമായത്. ഈ സമയവും ആറ്റിൽ നിന്ന് ആനക്കൂട്ടം റോഡ് കുറുകെ കടന്ന് മറുഭാഗത്തെ വനത്തിലേക്ക് പോകുന്നുണ്ടായിരുന്നു. സുധായി കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.