പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാത: അപകടക്കുരുക്കൊഴിയാതെ മൈലപ്ര
Mail This Article
പത്തനംതിട്ട∙ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൈലപ്ര മേഖലയിൽ അപകടം പതിവായി. മൈലപ്ര ദേവീ ക്ഷേത്രം പടിക്കൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മാസം പ്രായമായ കുഞ്ഞിനു ഗുരുതര പരുക്ക്.തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ചിറ്റാർ കൃഷ്ണ വിലാസം വീട്ടിൽ മുകേഷും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മുകേഷ് (39) ഭാര്യ സ്വാതി (33) മകൻ മിഹാൻ( ഒരു മാസം) എന്നിവർക്ക് അപകടത്തിൽ പരുക്ക് ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വാതിൽ തുറന്ന് കുഞ്ഞു റോഡിൽ തെറിച്ചു വീണു. തലയ്ക്കാണു പരുക്ക്. കുഞ്ഞിനെ തിരുവനന്തപുരത്ത് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാതി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും. മുകേഷിന്റെ ദേഹത്താണു പരുക്കുള്ളത്.
പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാത വീതികൂട്ടി ഉന്നത നിലവാരത്തിൽ വികസിപ്പിച്ചതോടെ എന്നും അപകടങ്ങളാണ്. കുമ്പഴ ജംക്‌ഷൻ ട്രാഫിക് സിഗ്നൽ സംവിധാനമില്ല. നിയന്ത്രണത്തിനു പൊലീസും ഇല്ല. ഇതുകാരണം നാല് വശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളും ഒരുപോലെ ജംക്‌ഷൻ കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ തട്ടലും മുട്ടലും പതിവാണ്.കുമ്പഴ വടക്ക് ജംക്‌ഷനു സമീപം റോഡ് നവീകരണം പൂർത്തിയായ ശേഷം 4 അപകടം ഉണ്ടായി. പള്ളിപ്പടിയാണു മറ്റൊരു അപകട കെണി. സംസ്ഥാന പാതയിലേക്ക് മൈലപ്ര– പത്തനംതിട്ട റോഡ് സംഗമിക്കുന്നത് ഇവിടെയാണ്.
പത്തനംതിട്ട ഭാഗത്തു നിന്നു വരുന്ന വണ്ടികൾ കയറ്റം കയറി നേരെ സംസ്ഥാനപാതയിലേക്കു പ്രവേശിക്കുന്നു. ഈ സമയത്ത് പുനലൂർ– മൂവാറ്റുപുഴ റോഡിലൂടെ പാഞ്ഞുവരുന്ന വണ്ടികൾ ഇടിച്ച് സ്ഥിരമായി അപകടം ഉണ്ടാകുന്നു.മൈലപ്ര ജംക്‌ഷൻ, പഞ്ചായത്ത് പടി , മണ്ണാറക്കുളഞ്ഞി ആശുപത്രി പടി എന്നിവിടങ്ങളിലും സ്ഥിരമായി അപകടം ഉണ്ടാകുന്നു. റോഡ് നന്നായതോടെ വാഹനങ്ങൾക്കു വേഗം കൂടിയതാണ് അപകട കാരണം എന്നു പരിസരവാസികൾ പറയുന്നു.