പഴവങ്ങാടി പഞ്ചായത്തിൽ മാലിന്യം കീറാമുട്ടി
Mail This Article
ഇട്ടിയപ്പാറ ∙ പഴവങ്ങാടി പഞ്ചായത്തിൽ മാലിന്യ സംസ്കരണം കീറാമുട്ടി. വൻതോതിൽ മാലിന്യം കുന്നുകൂടുമ്പോഴും സംസ്കരിക്കാൻ സംവിധാനമില്ല. പൊതു സ്ഥലത്തിട്ടു മാലിന്യം കത്തിക്കുന്നത് പതിവു കാഴ്ച.17 വാർഡുകളുള്ള പഞ്ചായത്താണിത്. വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് അജൈവ മാലിന്യം സംഭരിക്കുന്നതിന് ഹരിത കർമസേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. അവർ സംഭരിക്കുന്ന മാലിന്യം മിനി എംസിഎഫുകളിലും എംസിഎഫിലും സൂക്ഷിക്കുകയാണ്. മിനി എംസിഎഫുകളിൽ നിന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം എംസിഎഫിൽ എത്തിക്കാൻ പഞ്ചായത്തിനു പിക്കപ് വാൻ ഉണ്ടായിരുന്നു. 15 വർഷം കഴിഞ്ഞതിനാൽ അതു കണ്ടം ചെയ്യാൻ പണിശാലയിലിട്ടിരിക്കുകയാണ്. പകരം വാഹനം വാങ്ങാൻ നടപടിയുണ്ടായിട്ടില്ല.
ജൈവ മാലിന്യം വളമാക്കി മാറ്റാൻ തുമ്പൂർമൂഴി മാതൃക യൂണിറ്റുകൾ നിർമിച്ചിരുന്നു. അവ ഇപ്പോൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നില്ല. യൂണിറ്റുകളോടു ചേർന്ന് പൊതു സ്ഥലത്ത് ജൈവ മാലിന്യം തള്ളുന്നുണ്ട്. കൂടാതെ കത്തിക്കുന്ന കൂട്ടത്തിൽ ഇതും തള്ളുന്നു. പ്ലാസ്റ്റിക് സംസ്കരിക്കാൻ ബയന്റിങ് യൂണിറ്റ് സ്ഥാപിച്ചിരുന്നു. അതു കേടായി കിടക്കുകയാണ്. വർഷങ്ങളായിട്ടും നന്നാക്കുന്നില്ല.