ADVERTISEMENT

പോത്തൻകോട് ∙ പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽക്കുകയും ബാക്കി വീട്ടിലേക്കു കൊണ്ടുപോയെന്നുള്ള ആരോപണത്തിൽ മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്ഐമാർക്കെതിരെ നടപടി. മൂന്നു പേരെ നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്ക് മാറ്റി റൂറൽ എസ്പി ഉത്തരവിറക്കി. സംഭവത്തിൽ പ്രധാനിയെന്നു പൊലീസ് രഹസ്യ വിഭാഗങ്ങൾ ഉൾപ്പെടെ റിപ്പോർട്ടു ചെയ്തിരുന്ന എസ്ഐയെ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒഴിവാക്കിയെന്നാണ് പുതിയ ആരോപണം.

കായൽ മീൻ പിടിച്ചെടുക്കുകയും വിൽപ്പന നടത്തുന്നതും  മലയാള മനോരമ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. എസ്പിയുടെ നിർദ്ദേശപ്രകാരം പകരക്കാരനായി എത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി വി. എസ് ദിനരാജിനായിരുന്നു അന്വേഷണച്ചുമതല. ഇതിന്റെ ഭാഗമായി ഡിവൈഎസ്പി മംഗലപുരം സ്റ്റേഷൻ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

ഡിവൈഎസ്പിയുടെ റിപ്പോർട്ടിലാണ് നടപടി. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട എസ്ഐ സിപിഎമ്മിന്റെ മുൻ എംഎൽഎയുടെ വീട്ടിൽ കയറിയിറങ്ങി നടപടികളിൽ നിന്നും രക്ഷനേടാൻ ശ്രമം നടത്തുന്നതായാണ് വിവരം. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉൾപ്പെടെ വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം അന്വേഷണം.

തീരദേശത്തുള്ള ചിലർ കഠിനംകുളം കായലിൽ നിന്നും വലവീശി പിടിക്കുന്ന കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയർന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീൻ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. ഒരു എസ്ഐ, എഎസ്ഐമാർ ചില സിവിൽപൊലീസ് ഓഫിസർമാരും ഉൾപ്പെടെ ആരോപണങ്ങളിൽപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com