റോഡ് നിറഞ്ഞ് ഐഎസ്ആർഒയിലേക്ക് എത്തുന്നു കൂറ്റൻ ഉപകരണങ്ങൾ; സംഗതി കൗതുകം പകരുന്നതാണെങ്കിലും കുരുക്ക്...
Mail This Article
കല്ലമ്പലം∙ ഐഎസ്ആർഒയിലേക്കുള്ള കൂറ്റൻ ഉപകരണങ്ങൾ വഹിച്ചുള്ള വാഹനം കൊല്ലത്തു നിന്ന് ജില്ല അതിർത്തിയായ കടമ്പാട്ടുകോണം കടന്നു. സംഗതി കാണികൾക്ക് കൗതുകം പകരുന്നതാണെങ്കിലും വാഹനം കടന്നു പോകുന്ന മിക്ക സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കല്ലമ്പലം മേഖലയിൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടതിനാൽ ഗതാഗത തടസ്സം ഉണ്ടായില്ല. ഐഎസ്ആർഒ വിൻഡ് ടണൽ പ്രോജക്ടിന് ആവശ്യമായ കൂറ്റൻ ഉപകരണങ്ങൾ പൂണൈ വാൾച്ചിൻ നഗർ ഇൻഡസ്ട്രീസിൽ നിന്ന് 260 കിലോമീറ്റർ റോഡ് മാർഗം മുംബൈയിൽ എത്തിച്ചു.
തുടർന്ന് കപ്പൽ മാർഗം കൊല്ലം തുറമുഖത്ത് കൊണ്ടു വന്ന ശേഷം അവിടുന്ന് 44 ചക്രങ്ങൾ ഉള്ള വാഹനത്തിൽ 18നാണ് യാത്ര ആരംഭിച്ചത്. കൂറ്റൻ സിൻടാക്സിൻ ചേംബറുകൾ കയറ്റിയ 2 ആക്സിലുകൾ ആണ് ദേശീയപാത വഴി തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നത്. 2 കിലോമീറ്റർ ദൂരമുള്ള പാരിപ്പള്ളി കടമ്പാട്ടുകോണം കടക്കാൻ 8 മണിക്കൂർ വേണ്ടി വന്നു. വാഹനം കടന്നു പോകുന്ന സ്ഥലത്തെല്ലാം വൈദ്യുതി കമ്പികൾ അഴിച്ച് മാറ്റി. ചില സ്ഥലങ്ങളിൽ വൈദ്യുതി കമ്പി ഉയർത്തി.
ഓണ തിരക്കിന് ഇടയിൽ കാർഗോ യാത്ര രൂക്ഷമായ ഗതാഗത തടസ്സം സൃഷ്ടിച്ചു. കൊല്ലം ജില്ലയിലാണ് ഏറെ ദുരിതം വിതച്ചത്. ദിവസവും പകൽ 8 മണിക്കൂർ ആണ് യാത്ര. 28ന് ഐഎസ്ആർഒയിൽ എത്തിക്കാനാണ് ശ്രമം എന്ന് കാർഗോ ഏജൻസി ഉദ്യോഗസ്ഥൻ വിമൽ കുമാർ പറഞ്ഞു. ഗതാഗതം തിരിച്ചു വിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസും കെഎസ്ഇബിയും കാർഗോ കടന്നു പോകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വളരെ സാവധാനത്തിൽ ആണ് കാർഗോ സഞ്ചരിക്കുന്നത്.