നാടിനെ നടുക്കിയ സിനിയുടെ കൊലപാതകം; ഭർത്താവ് അപ്രത്യക്ഷനായിട്ട് 4 വർഷം: എങ്ങുമെത്താതെ അന്വേഷണം
Mail This Article
വെഞ്ഞാറമൂട്∙ വീട്ടമ്മയായ യുവതിയെ തല അടിച്ചു തകർത്ത് കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം നടന്നിട്ട് 4 വർഷം. അന്വേഷണത്തിനു തുമ്പുണ്ടാക്കാൻ ഇനിയും പൊലീസിനായില്ല. നിർധന കുടുംബാംഗം കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയക്കാരോ സാമൂഹിക പ്രവർത്തകരോ മനുഷ്യാവകാശ പ്രവർത്തകരോ ഇതുവരെയും ഇടപെടാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. പുല്ലമ്പാറ മരുതുംമൂട് വാലിക്കുന്ന് വീട്ടിൽ സിനി(32) ക്രൂരമായി കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കിയിരുന്നു. സിനിയുടെ മരണത്തോടെ അനാഥമാക്കപ്പെട്ട 2 മക്കൾ സർക്കാർ സംരക്ഷണയിലാണ്.
2020 മാർച്ച് 3നാണു സിനിയുടെ മൃതദേഹം വീടിനു സമീപത്തെ കുഴിയിൽ കണ്ടെത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മറവു ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം ഭർത്താവ് കുട്ടൻ അപ്രത്യക്ഷനായി. ഇയാളാണു പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടനെ കണ്ടെത്തുന്നതിനായി ഫോട്ടോ പുറത്തു വിടുകയും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പ്രതിയെ കണ്ടെത്താൻ അന്ന് പ്രത്യേക സംഘം രൂപീകരിച്ച പൊലീസ് സംഭവം നടന്ന് 2 മാസം കഴിഞ്ഞപ്പോൾ കർണാടകയിൽ മംഗലാപുരത്ത് എത്തി. അവിടെ ഒരു സിമന്റ് കട്ട നിർമാണ കമ്പനിയിൽ പ്രതി ജോലി ചെയ്തിരുന്നതായി കണ്ടെത്തി. അവിടെ കുട്ടൻ മറ്റു തൊഴിലാളികളുമായി തല്ലു കൂടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. പിന്നീട് അന്വേഷണം മുന്നോട്ടു പോയില്ല. കുട്ടൻ പിടിയിലാകുന്നതു വരെ കൊലയാളി ആരാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നു നാട്ടുകാർ പറയുന്നു.