ആര് ഉദ്ഘാടനം ചെയ്യണമെന്നതിൽ തർക്കം; ഡബിൾ ഡക്കർ ബസുകൾ കാത്തിരിക്കുന്നു
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നഗരത്തിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്താൻ സ്മാർട്സിറ്റി പദ്ധതി വഴിയെത്തിയ 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് 25 ദിവസമായിട്ടും യാർഡിൽ കിടന്ന് കാഴ്ച കാണുന്നതേയുള്ളു. സിറ്റി സർക്കുലർ സർവീസിനെത്തിയ 20 ഇലക്ട്രിക് ബസുകളും 25 ദിവസമായിട്ടും സർവീസിനും നടപടിയായില്ല. മുംബൈ നഗരം കഴിഞ്ഞാൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് എത്തുന്ന രണ്ടാമത്തെ നഗരമാണ് തിരുവനന്തപുരം. ഇലക്ട്രിക് ബസിനെതിരെ സംസാരിച്ചുവെങ്കിലും മന്ത്രി കെ.ബി. ഗണേഷ് കുമാർ ഈ ബസ് ഓടിച്ചത് വലിയ പ്രചാരവുമായിരുന്നു.
സ്മാർട്സിറ്റി പദ്ധതി വഴി വന്നതിനാൽ ഇത് പൂർണമായും ഗതാഗതവകുപ്പിന് ഉടമസ്ഥത അവകാശപ്പെടാനാവില്ല. തിരുവനന്തപുരം കോർപറേഷന്റെയും കേന്ദ്രസർക്കാരിന്റെയും പണം ഉപയോഗിച്ചാണ് വാങ്ങിയത്. സ്മാർട്സിറ്റി പദ്ധതിയിൽ നേരത്തെ അനുവദിച്ചിരുന്ന പണം ചെലവാകാതെ ലാപ്സായി പോകുമെന്ന ഘട്ടത്തിൽ ഗതാഗതവകുപ്പാണ് ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിനും 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബജറ്റ് ടൂറിസത്തിനുമായി പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്.
ഇപ്പോൾ ആര് ഉദ്ഘാടനം ചെയ്യണമെന്നതിലെ തർക്കമാണ് ഇൗ ബസുകൾ പുറത്തിറക്കന്നതിൽ തടസ്സമായി നിൽക്കുന്നതെന്നാണ് പിന്നാമ്പുറക്കഥ. തദ്ദേശ സ്ഥാപനത്തിന്റെ പണമുള്ളതിനാൽ തദ്ദേശ മന്ത്രി എം.ബി. രാജേഷാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ഒരു വാദം. ഗതാഗത മന്ത്രിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ഒരു വിഭാഗവും തർക്കം ഉന്നയിക്കുന്നുവെന്നാണ് വിവരം.