ADVERTISEMENT

പാലോട്∙ ഏതു നിമിഷവും തകർന്നു വീഴാറായി ഓടിട്ട കെട്ടിടത്തിൽ അന്തിയുറങ്ങുകയാണ് പനവൂർ പഞ്ചായത്തിലെ പൊടിക്കിലാം രമാഭവനിൽ മാലിനിയും രണ്ട് ആൺമക്കളും. കനത്ത മഴക്കാലമായതോടെ നെഞ്ചിടിപ്പ് കൂടുകയാണ് ഇവർക്ക്. അടുക്കളയുടെ ഒരു ഭാഗം മഴയത്ത് തകർന്നു വീണു. ടാർപ്പോളിൻ കെട്ടി മറച്ചാണ് ഇപ്പോൾ കഴിയുന്നത്. ഭർത്താവ് മരിച്ച മാലിനിയുടെ വീടിന്റെ അപകടാവസ്ഥ കണ്ട് കൂലിവേലക്കാരായ നാട്ടിലെ സുമനസ്സുകൾ ചേർന്ന് സമീപത്തായി ഒരു വീട് പണി തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം  ഒരു വർഷത്തോളമായി പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്നു. നാട്ടുകാർ കഴിയാവുന്നതിനപ്പുറം സഹായിച്ചുവെന്ന് മാലിനിയും പറയുന്നു. കെട്ടിടം പൂർത്തിയാക്കാൻ ഏതെങ്കിലും ഏജൻസികളുടെ സഹായം വേണമെന്നാണ് നാട്ടുകാർ പറയുന്നത്. 

നാട്ടുകാർ നിർമിച്ച വീടിന്റെ പണി മുടങ്ങിയ നിലയിൽ
നാട്ടുകാർ നിർമിച്ച വീടിന്റെ പണി മുടങ്ങിയ നിലയിൽ

മാലിനിയുടെ പേരിൽ വസ്തു ഇല്ലാത്തതിനാൽ ലൈഫ് പദ്ധതിയിലും വീട് ലഭിക്കില്ല. ലോണെടുക്കാനും കഴിയില്ല. ഒൻപതിലും അഞ്ചിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് ഇവർക്ക് ഉള്ളത്. നിലവിലെ വീട്ടിൽ നനയാതെ പുസ്തകങ്ങൾ വയ്ക്കാൻപോലും ഇടമില്ലാത്ത അവസ്ഥയാണ്. ആനാട് കശുവണ്ടി ഫാക്ടറിയിൽ പണിയെടുത്തു കിട്ടുന്ന വരുമാനമാണ് ജീവിതമാർഗം. നാല് മാസത്തോളമായി ഫാക്ടറി അടച്ചതു കാരണം പടക്ക നിർമാണ ശാലയിൽ ജോലിക്കു പോകുകയാണ് ഇവർ. മാലിനിക്കും മക്കൾക്കും ഒരു വീടെന്ന സ്വപ്നം പൂവണിയാൻ സുമനസ്സുകളോ സംഘടനകളോ സഹായിക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. മാലിനിയുടെ ഫോൺ നമ്പർ: 6238835382.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com