റോഡിലെ കുഴികൾ അടച്ചു പ്രതിഷേധിച്ച ബിജെപി കൗൺസിലർമാർ അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം∙ സ്മാർട് റോഡുകളുടെ നവീകരണം അനിശ്ചിതമായി വൈകുന്നതിന് എതിരെ റോഡിലെ കുഴികൾ അടച്ചു പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ. വഴുതക്കാട് ജംക്‌ഷൻ മുതൽ കോട്ടൻഹിൽ സ്കൂൾ വരെയുള്ള ഭാഗത്ത് പൈപ്പ് ഇടുന്നതിനായി റോഡിൽ എടുത്തിട്ടിരുന്ന കുഴികളിൽ മണ്ണും കല്ലും ഇട്ടു കുഴിമൂടി കൊണ്ടായിരുന്നു പ്രതിഷേധം. രാവിലെ 11.30ന് കുഴിമൂടാൻ ആരംഭിച്ചത്. ഒരു മണിയോടെ പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
നിർമാണം പൂർത്തിയാക്കുന്നതിൽ കോർപറേഷൻ വീഴ്ചവരുത്തിയെന്നു ബിജെപി കൗൺസിലർമാർ ആരോപിച്ചു. ജൂൺ 15നുള്ളിൽ പണി തീരുമെന്ന് പ്രതീക്ഷയില്ലെന്നും എല്ലാ കുഴികളും മൂടി കൊണ്ട് സമരം തുടരുമെന്നും ഇവർ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, വൈസ് പ്രസിഡന്റ് കരമന അജിത്, എം.ആർ ഗോപൻ എന്നിവർ നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത കൗൺസിലർമാരെ വൈകിട്ട് വിട്ടയച്ചു.
നിർമാണത്തിനായി എടുത്തിട്ട കുഴികൾ മൂടി പണി തടസ്സപ്പെടുത്തിയതിന് എതിരെ റോഡ് ഫണ്ട് ബോർഡ് പൊലീസിൽ പരാതി നൽകി. പൈപ്പ് ഇടുന്നതിനായി എടുത്തിട്ട കുഴികളാണ് ബിജെപി കൗൺസിലർമാർ മണ്ണിട്ട് മൂടിയത്. ഇനി മണ്ണ് മാറ്റി വീണ്ടും കുഴിയെടുത്താലെ പൈപ്പ് ഇടാനാകൂ.
റോഡ് പണി തടസ്സപ്പെടുത്താൻ വേണ്ടി ബിജെപി കൗൺസിലർമാർ ബോധ പൂർവം കുഴിമൂടിയതാണെന്നു ഇടതു കൗൺസിലർമാർ ആരോപിച്ചു. ജൂൺ 15 ആണ് സ്മാർട്ട് റോഡ് നിർമാണത്തിനു പുതുക്കി നിശ്ചയിച്ചിരിക്കുന്ന സമയപരിധി. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനമെടുത്തത്.