ADVERTISEMENT

തിരുവനന്തപുരം ∙ അഭയാർഥികൾ മടങ്ങി, അവകാശികൾ തിരികെയെത്തുന്നു ഈ സ്കൂൾ മുറ്റത്തേക്ക്. ആറു വർഷക്കാലം 125ഓളം കുടുംബങ്ങളുടെ അഭയാർഥി ക്യാംപായിരുന്ന വലിയതുറ ഗവ.യുപി സ്കൂൾ പൂർണമായും വിദ്യാർഥികൾക്കായി തുറന്നു നൽകുന്നു, കനൽ എന്ന എൻജിഒ സഹായത്താൽ മോടി കൂട്ടി മികവിന്റെ കേന്ദ്രമായാണ് സ്കൂളിലെ പ്രവേശനോത്സവം.6 വർഷം മുമ്പുവരെ രണ്ട് ഏക്കർ 60 സെന്റ് സ്ഥലത്ത് ഇരുപതോളം ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും വലിയ കളിമുറ്റവും ഇരുനൂറിലധികം കുട്ടികളും ഇരുപതോളം അധ്യാപകരും ജീവനക്കാരുമുൾപ്പെടുന്ന തീരദേശത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നായിരുന്നു വലിയതുറ യുപി സ്കൂൾ.

 വലിയതുറ ഭാഗത്ത് കടലാക്രമണം ശക്തമാകുന്ന സമയത്ത് റവന്യു അധികൃതർ സർക്കാർ സ്കൂളുകളിൽ ദുരിതാശ്വാസക്യാംപുകൾ തുറക്കാറുണ്ട്. കടലാക്രമണം ശാന്തമാകുന്നതോടെ ഈ ക്യാംപുകൾ പൂട്ടാറാണ് പതിവ്. എന്നാൽ, 2017ലെ ഓഖി ചുഴലിക്കാറ്റും കടലാക്രമണവും നടന്നപ്പോൾ സ്കൂളിലേക്ക് മാറ്റിയ 125 കുംടുംബങ്ങൾ കിടപ്പാടം നഷ്ടപ്പെട്ട് ക്യാംപിൽ തന്നെ തുടരുകയായിരുന്നു. ഇതോടെ, ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിലെ അധ്യയനവും പ്രതിസന്ധിയിലായി.  പത്തിലധികം ക്ലാസ് മുറികളിലും ഓഡിറ്റോറിയത്തിലുമായിരുന്നു കടലാക്രണത്തിൽ വീടുകൾ നഷ്ടമായവർ കഴിഞ്ഞത്. ക്ലാസ് മുറികൾ ഇല്ലാതെ വന്നതോടെ, കുട്ടികളുടെ എണ്ണം വർഷംതോറും കുറഞ്ഞ് 35ൽ എത്തി. പുറത്തുള്ളവർ താമസിക്കുന്നത് കാരണം കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പലരും കുട്ടികളെ സ്കൂളിൽ വിടാൻ മടിച്ചു. ക്ലാസ് മുറികൾ ഒഴിഞ്ഞു കിടന്നു, ഗ്രൗണ്ടും ചുറ്റുപാടും കാടുകയറി മൂടി.

 താൽക്കാലിക പരിഹാരമെന്ന നിലക്ക് അധ്യാപകർ സ്വന്തം കീശകളിൽ നിന്ന് പണമെടുത്ത് ഷീറ്റ് വാങ്ങി ബാക്കി വരുന്ന ക്ലാസ് മുറികളുടെ ഭാഗം കെട്ടിയടക്കുകയും ക്യാംപ് ഭാഗത്ത് ഷീറ്റ് കെട്ടി തിരിക്കുകയും സ്കൂളിന്റെ പിറക് വശത്ത് കൂടി കുട്ടികൾക്കെത്താൻ ചെറിയ വഴിയുമുണ്ടാക്കുകയും ചെയ്തെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. പിന്നീട് കഴിഞ്ഞ വർഷം ബാലാവകാശ കമ്മിഷനും കലക്ടറും ഇടപെട്ട് അഭയാർഥികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയതോടെയാണ് സ്കൂൾ സ്വതന്ത്രമായത്. 6 വർഷം  കൊണ്ട് മാലിന്യങ്ങൾ നിറഞ്ഞും കാടുമൂടിയും അലങ്കോലമായ സ്കൂൾ പരിസരം വൃത്തിയാക്കി പുതുരൂപം നൽകിയത് ‘കനൽ’ എന്ന എൻജിഒ പ്രവർത്തകരാണ്. കനലിന്റെ ‘ഗിഫ്റ്റ് എ ഡ്രീം’ എന്ന പദ്ധതി പ്രകാരം ആക്സിയ ടെക്നോളജീസിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിന്റെ മുഖഛായതന്നെ മാറ്റിയെടുത്തു. ആധുനിക സംവിധാനങ്ങളോടുകൂടിയ സെമിനാർ ഹാളും ലൈബ്രറിയും സ്ഥാപിച്ചു. 

ക്ലാസ് മുറികൾ പെയ്ന്റ് ചെയ്ത് വൃത്തിയാക്കി. മാലിന്യങ്ങളും കാടും നീക്കി സ്കൂൾ പരിസരം വൃത്തിയാക്കി. ശുചിമുറികളും കുട്ടികൾക്കായുള്ള പാർക്കും ഒരുക്കി സ്കൂളിനെ ഇനിയും മികച്ചതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കനൽ എൻജിഒ ഡയറക്ടർ ആൻസൻ പി.ഡി.അലക്സാണ്ടർ പറയുന്നു. ഇതോടെ കുട്ടികളുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ വർഷം 5 കുട്ടികൾ എത്തിയ ഒന്നാം ക്ലാസിൽ ഇത്തവണ 16 കുട്ടികളാണ് പുതുതായി ചേർന്നത്. 81 വിദ്യാർഥികളാണ് ഇവിടെ ക്ലാസുകളിൽ പഠിക്കുന്നത്. 9 അധ്യാപകരുണ്ട്. അടുത്ത വർഷത്തിനകം 105 കുട്ടികളുമായി ഇക്കണോമിക്കൽ പദവിലെത്തുകയാണ് ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റർ സി.എച്ച്.ബിജുകുമാർ പറയുന്നു. ഇന്ന് നടക്കുന്ന പ്രവേശനോത്സവം അസിസ്റ്റന്റ് കലക്ടർ സാക്ഷി മോഹൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com