തീരശോഷണം: പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് തരൂർ
Mail This Article
പൊഴിയൂർ∙സംസ്ഥാന അതിർത്തിയിലെ തീരശോഷണ പ്രശ്നം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഡോ. ശശിതരൂർ എംപി. ശക്തമായ കടൽക്ഷോഭത്തിൽ തകർന്ന പൊഴിയൂരിലെ തീരപ്രദേശങ്ങൾ എംപി സന്ദർശിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്കുര്യനെ നേരിട്ട് കണ്ട് വിഷയം ചർച്ചചെയ്യുമെന്നും കുളത്തൂർ പഞ്ചായത്ത് ഭാരവാഹികൾക്ക് എംപി ഉറപ്പ് നൽകി.
നാലു വർഷം മുൻപ് സംസ്ഥാന അതിർത്തിയിൽ തമിഴ്നാട് പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് തെക്കേകൊല്ലങ്കോട് മുതൽ പരുത്തിയൂർ വരെ തീരമേഖലകളിൽ തിരയടി ശക്തമായത്. രണ്ട് മാസം മുൻപ പൊഴിയൂർ–നീരോടി റോഡിൽ പൊയ്പ്പള്ളിവിളാകം ഭാഗത്ത് കടൽക്ഷോഭത്തിൽ റോഡ് ഭാഗികമായി തകർന്നു. പരുത്തിയൂരിൽ നിന്നും പൊഴിക്കരയിലേക്കു പോകുന്ന റോഡും കടൽ എടുത്തിട്ടുണ്ട്.
കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാസുരേഷ്, കെപിസിസി സെക്രട്ടറി സി.ആർ പ്രാണകുമാർ, കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് ഭുവനേന്ദ്രൻനായർ, മുൻ പ്രസിഡന്റ് വി.ശ്രീധരൻനായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.സുധാർജുനൻ, ഡിസിസി സെക്രട്ടറി ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, എം.ബെനഡിക്ട്, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൊഴിയൂർ ജോൺസൺ, ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജിത്കുമാർ, കുളത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സന്തോഷ്‌രാജ്, കാരോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ എന്നിവർ എംപിക്ക് ഒപ്പം ഉണ്ടായിരുന്നു.