ADVERTISEMENT

തിരുവനന്തപുരം∙  മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച വട്ടിയൂർക്കാവ് ആണ് ഇനി പ്രവർത്തന മണ്ഡലമെന്നു പ്രഖ്യാപിച്ചു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്നത് അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. നിലവിൽ മറ്റു പ്രവർത്തനങ്ങൾക്കൊന്നുമില്ലെങ്കിലും പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രചാരണത്തിനുണ്ടാകും. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ല. തിരഞ്ഞെടുപ്പിലെ തോൽ‌വിയുടെ പേരിലോ അവഗണനയുടെ പേരിലോ പാർട്ടിയെ മറന്നു കളിക്കില്ല.  

2019 ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര മത്സരിക്കാൻ പാർട്ടി നിർദേശിച്ചപ്പോൾ വട്ടിയൂർക്കാവ് വിട്ടുപോകാൻ ഏറെ പ്രയാസമുണ്ടായിരുന്നു. അവിടം കുടുംബം പോലെയാണ്. വടകര എംപിയായിരുന്നപ്പോഴും ആഴ്ചയിൽ 2 ദിവസം വട്ടിയൂർക്കാവിലുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് കൂടുതൽ സമയമുണ്ട്. അതുകൊണ്ട് അവിടെ കൂടുതൽ സജീവമായുണ്ടാകും. പാർട്ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഇടപെടും. തദ്ദേശ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിലെ നേതാക്കളുടെ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിലും സജീവമായുണ്ടാകും. ബൂത്തു തലത്തിൽ പാർട്ടിക്ക് ആളില്ലെന്നതു ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ട പ്രശ്നമാണ്. അതു പരിഹരിച്ചേ മുന്നോട്ടു പോകാനാകൂ.

യുഡിഎഫ് 18 സീറ്റ് നേടി നിൽക്കെ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് പറയുന്നതു ശരിയല്ല.  എതിർ ചേരിയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് പരാജയം സംഭവിച്ചതും  യുഡിഎഫിന്റെ പരമ്പരാഗത വോട്ടു ബാങ്കുകളിൽ വിള്ളലുണ്ടായതുമാണ് തൃശൂരിലെ തോൽവിക്കു കാരണം. മറ്റു പല സ്ഥലത്തുള്ളവരുടെ അടക്കം 56000 വോട്ടുകൾ ബിജെപി ചേർത്തതു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. വീഴ്ചയുടെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ബിജെപിയുടെ വളർച്ച ജാഗ്രതയോടെ വിലയിരുത്തണം. മുസ്‌ലിം ഒഴികെ, മറ്റെല്ലാ വിഭാഗം വോട്ടുകളും ബിജെപിയിലേക്കു പോയിട്ടുണ്ട് – മുരളീധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com