ADVERTISEMENT

തിരുവനന്തപുരം∙ പരിശീലനത്തിനെത്തിയ പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ക്രിക്കറ്റ് പരിശീലകൻ എം.മനുവിനെ സംരക്ഷിക്കാൻ  ശ്രമിച്ചിട്ടില്ലെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ). എന്നാൽ 2022ൽ ഒരു കുട്ടി ചൈൽഡ് ലൈനിൽ പരാതിപ്പെട്ടതിനെ തുടർന്ന് പരിശീലക സ്ഥാനത്തു നിന്നു മാറ്റി നിർത്തിയ മനുവിനെ, ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മറ്റു രക്ഷിതാക്കളുടെയും  കുട്ടികളുടെയും അഭ്യർഥന മാനിച്ച് വീണ്ടും തിരിച്ചെടുത്തതിൽ വീഴ്ച സംഭവിച്ചെന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ്.കുമാറും പറഞ്ഞു.

‘ആ കേസിൽ മനുവിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആഭ്യന്തര അന്വേഷണം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കെസിഎ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നു. ആ വീഴ്ചയിൽ ക്ഷമ ചോദിക്കുന്നു’– ഇരുവരും വ്യക്തമാക്കി. മനു പീഡിപ്പിച്ചെന്നോ മോശമായി പെരുമാറിയെന്നോ ഉള്ള പരാതി കുട്ടികളോ രക്ഷിതാക്കളോ  കെസിഎയിൽ നൽകിയിരുന്നില്ല. 

പരിശീലനത്തിലും സിലക്‌ഷനിലും പക്ഷപാതം കാണിക്കുന്നു എന്ന ഒരു പരാതിയാണ് കഴിഞ്ഞ ഏപ്രിലിൽ ലഭിച്ചത്. 2022ലും ഇപ്പോഴും മനു പീഡിപ്പിച്ചെന്ന് കുട്ടികൾ ചൈൽഡ് ലൈനിലും പൊലീസിലും പരാതിപ്പെട്ട ശേഷമാണ് കെസിഎയിൽ വിവരം അറിയുന്നത്. മനു കുട്ടികളുമായി തെങ്കാശിയിലെ ടൂർണമെന്റിനു പോയതും കെസിഎ അറിഞ്ഞില്ല.രക്ഷിതാക്കളുടെ സമ്മതത്തോടെ പണം പിരിച്ചാണു പോയതെങ്കിലും അവരും അറിയിച്ചില്ല. കഴിഞ്ഞ ഏപ്രിലിൽ ബെംഗളൂരുവിൽ ജോലി കിട്ടിയെന്നു പറഞ്ഞു മനു ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലക സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെയാണ് കേസുകൾ വരുന്നത്. 

പൊലീസ് ആവശ്യപ്പെട്ട വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം കൈമാറിയിട്ടുണ്ട്. ഇപ്പോൾ പരാതിപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളടക്കമാണ് 2022ൽ മനുവിനെതിരെ പരാതി ഉയർന്നപ്പോൾ  കെട്ടിച്ചമച്ചതാണെന്ന് വാദിക്കുകയും  പൊലീസിൽ മനുവിന് അനുകൂലമായി മൊഴി നൽകുകയും ചെയ്തത്. പിഴവുപറ്റിയെന്ന് ഇപ്പോൾ അവരും പറയുന്നു. കെസിഎ പ്രതിക്കു കൂട്ടുനിൽക്കുന്നതായി  രക്ഷിതാക്കളോ കുട്ടികളോ ആരോപിച്ചിട്ടില്ല.  വനിതകളുടെ പരാതി കൈകാര്യം ചെയ്യാനുള്ള ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കും. പരിശീലകർക്കും ഗ്രൗണ്ട് സ്റ്റാഫിനുമടക്കം ബോധവൽക്കരണം നൽകും.  

കുട്ടികൾക്ക് സ്ഥിരമായി കൗൺസലിങ് അടക്കം നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തും. മനുവിന്റെ പരിശീലന ലൈസൻസ് റദ്ദാക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയോട് ശുപാർശ ചെയ്തിട്ടുണ്ട്. മനുവിനെ ഒരിടത്തും പരിശീലകനാക്കാതിരിക്കാൻ  കേസിന്റെ വിവരങ്ങൾ വ്യക്തമാക്കി മറ്റു സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകൾക്കും കത്തയച്ചു’–കെസിഎ ഭാരവാഹികൾ വ്യക്തമാക്കി.

പരിശീലകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
കൊച്ചി∙ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) കീഴിലുളള ക്രിക്കറ്റ് പരിശീലകന് എതിരെ ക്രൈംബ്രാഞ്ച് എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മമാർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. 

ലൈംഗികാതിക്രമം നടത്തിയതിനു പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയും വർഷങ്ങളായി കുട്ടികളെ ഉപദ്രവിക്കുകയാണെന്നും ഗുരുതരമായ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. എഫ്ഐആറിന്റെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. സൈബർ ക്രൈം, സൈബർ ഡോം അന്വേഷണം നടത്തണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com