അനന്ത സാധ്യതകളുമായി വിശാലമായ തുമ്പ കടപ്പുറം; തിരയാം ടൂറിസം സാധ്യതകൾ
Mail This Article
കഴക്കൂട്ടം∙ ടൂറിസത്തിന്റെ അനന്ത സാധ്യതകളുമായി വിശാലമായ തുമ്പ കടപ്പുറം. ശംഖുമുഖം ബീച്ചിന്റെ നല്ലൊരു ഭാഗം കടലെടുത്തതോടെ കടലിന്റെ ഭംഗി ആസ്വദിക്കാനും അസ്തമയം കാണാനും നൂറു കണക്കിന് ആളുകളാണ് ദിവസം ഇവിടെ എത്തുന്നത്. ശനി ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും വൻ തിരക്കാണ്. ടെക്നോപാർക്ക്, കിൻഫ്ര അപ്പാരൽ പാർക്ക്, വിഎസ്എസ്‌സി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ അടക്കം ഒട്ടേറെപ്പേർ എത്തുന്ന തുമ്പ ബീച്ചിൽ ശുചിമുറി സൗകര്യ പോലും ഇപ്പോഴില്ല. കഠിനംകുളം പഞ്ചായത്തിന്റെയും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിൽ വരുന്ന പ്രദേശമാണ്. മുൻപ് കുട്ടികൾക്കായി ഒരു പാർക്ക് ഉണ്ടായിരുന്നെങ്കിലും കടൽക്ഷോഭത്തിൽ നശിച്ചു.
ബീച്ചിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്കു ചെയ്യാനും സൗകര്യം ഇല്ല. തുമ്പ ബീച്ചിന്റെ വികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് ചില പദ്ധതികൾ കൊണ്ടു വന്നെങ്കിലും നടപ്പിലായില്ല. തുമ്പ മുതൽ പുത്തൻതോപ്പുവരെ നീണ്ടു കിടക്കുന്ന വിശാലമായ കടപ്പുറമാണ് ബിച്ചിന്റെ പ്രത്യേകത. മറ്റു കടപ്പുറങ്ങളെ പോലെ മാലിന്യം കൂടുതലായി അടിഞ്ഞു കൂടിയിട്ടില്ല.കഴക്കൂട്ടത്തു നിന്നു തുമ്പയിലേക്കുള്ള റോഡ് 4 വരിപ്പാതയാക്കാനുള്ള ഡിപിആർ തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് യാഥാർഥ്യമായാൽ തുമ്പ ഒരു പ്രധാന ജംക്‌ഷൻ ആകും. സംസ്ഥാന ടൂറിസം വകുപ്പോ ഡിടിപിസിയോ ഇടപെട്ടാൽ ബിച്ചിനെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനാകും.