ADVERTISEMENT

തിരുവനന്തപുരം ∙ അന്തരീക്ഷ വായു വലിച്ചെടുത്തു കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പറപ്പിച്ച് ഐഎസ്ആർഒ. സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. രോഹിണി 560 (ആർഎച്ച്560) സൗണ്ടിങ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പൽഷൻ ഘടിപ്പിച്ച് അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിൾ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 ന് ശ്രീഹരിക്കോട്ടയിൽ നടന്ന പരീക്ഷണം വിജയമായെന്ന് ഐഎസ്ആർഒ അറിയിച്ചു.

സാധാരണ റോക്കറ്റിൽ കുതിച്ചുയരാൻ ആവശ്യമായ തള്ളലിന് (ത്രസ്റ്റ്) ഇന്ധനവും ഇന്ധനം ജ്വലിക്കാൻ ആവശ്യമായ ഓക്സിജനു വേണ്ടി ഓക്സിഡൈസറും രണ്ടു ടാങ്കുകളിലായി സംഭരിക്കും. എടിവിയിൽ ഇന്ധന ടാങ്ക് മാത്രമേ ഉണ്ടാകൂ. എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവിൽ നിന്നു വലിച്ചെടുക്കുന്ന ഓക്സിജന്റെ സഹായത്തോടെ ഇന്ധനം ജ്വലിപ്പിക്കും.

 റോക്കറ്റ് ശബ്ദാതിവേഗത്തിലേക്ക് (ഹൈപ്പർസോണിക്) എത്തുമ്പോൾ വലിച്ചെടുക്കുന്ന വായുവിലെ ഓക്സിജനെ റോക്കറ്റിന്റെ വേഗം കൊണ്ടുണ്ടാകുന്ന മർദം ഉപയോഗിച്ച് കംപ്രസ് ചെയ്ത്, ഓക്സിഡൈസർ ആയി മാറ്റും. ഹൈഡ്രജൻ ഇന്ധനം കത്താൻ ഇതു സഹായിക്കും. ബ്രീത്തിങ് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയുടെ ആദ്യ പരീക്ഷണം നടന്നത് 2016 ൽ ആണ്. ഏകദേശം 110 മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് എൻജിന്റെ പ്രവർത്തനം അളന്നത്. ഇതിൽ നിന്നു ലഭിച്ച ഡേറ്റ പ്രൊപ്പൽഷൻ സംവിധാനത്തിന്റെ അടുത്ത ഘട്ട വികസനങ്ങൾക്ക് ഉപയോഗിക്കും.

നേട്ടം: ശേഷി കൂടുതൽ, ചെലവ് കുറവ്
സാധാരണ റോക്കറ്റിന്റെ ഭാരത്തിന്റെ 80% ഇന്ധനവും ഓക്സിഡൈസറുമാണ്. ഉദാഹരണത്തിന്, എൽവിഎം 3 എന്ന ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റിന് ഏകദേശം 640 ടൺ ഭാരമുണ്ട്. ഇതി‍ൽ ഏകദേശം 170 ടൺ ഇന്ധനവും 385 ടൺ ഓക്സിഡൈസറുമാണ്. താഴ്ന്ന ഭൗമ ഭ്രമണപഥത്തിലേക്ക് ഏകദേശം 8 ടൺ, ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് 4 ടൺ വീതം ഭാരം എത്തിക്കാനുള്ള ശേഷിയുള്ള ഈ റോക്കറ്റ് ആകെ ഭാരത്തിന്റെ 0.6–1.25% ഭാരം മാത്രമേ വഹിക്കുന്നുള്ളൂ. ഓക്സിഡൈസറിന്റെ അളവു കുറയ്ക്കുന്നതോടെ റോക്കറ്റിന്റെ ഭാരം കുറയും. കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാൻ ശേഷിയുണ്ടാകും. വിക്ഷേപണത്തിന്റെ ചെലവു കുറയും.

പോരായ്മ: നിശ്ചിത സാഹചര്യം ആവശ്യം
ഓക്സിജൻ സാന്ദ്രത കൂടിയ അന്തരീക്ഷ പാളികളിൽ മാത്രമേ ഈ എൻജിൻ ഉപയോഗിക്കാൻ കഴിയൂ. ഭൂമിയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ വരെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് എൻജിൻ പ്രവർത്തിപ്പിക്കാം. തുടർന്ന്, ഓക്സിഡൈസർ കൂടി ഉപയോഗിക്കുന്ന രീതിയിലേക്ക് എൻജിൻ പ്രവർത്തനം മാറ്റേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com