ADVERTISEMENT

കല്ലമ്പലം∙ വർക്കല –കല്ലമ്പലം റോഡിനെ നാവായിക്കുളം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന മാവിൻമൂട് പറകുന്ന് ഇരുപത്തെട്ടാം മൈൽ മേഖലയിൽ ആവശ്യത്തിന് ബസ് ഇല്ലാതായിട്ട് വർഷങ്ങൾ. ഇതു കാരണം നാട്ടുകാർ യാത്രാ ക്ലേശത്തിൽ വലയുന്നതായി പരാതി. ആകെ ഉണ്ടായിരുന്ന 3 ബസുകൾ കോവിഡ് വന്നതോടെ നിർത്തലാക്കി. ഇപ്പോൾ ആകെയുള്ള ഒരു സ്വകാര്യ സർവീസ് മാത്രമാണ് ആശ്വാസം. നിർത്തലാക്കിയ രണ്ട് കെഎസ്ആർടിസി ബസും ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. 

ഇതു സംബന്ധിച്ച് നാട്ടുകാർ വിശദമായ പരാതി പലപ്പോഴും ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് സ്ഥലവാസിയായ ആനാംപൊയ്ക രാധാകൃഷ്ണൻ പറഞ്ഞു. മുൻപ് ആവശ്യാനുസരണം സർവീസ് ഉണ്ടായിരുന്ന പ്രദേശത്താണ് ഒരു ബസിന്റെ സഹായത്തോടെ നാട്ടുകാർ യാത്ര ചെയ്യുന്നത്. പറകുന്ന് ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കാണ് എല്ലാ സർവീസുകളും ഓടിയിരുന്നത്. വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, ആശുപത്രികളെ ആശ്രയിക്കുന്നവർ എന്നിവർ ഇതു മൂലം വലിയ ദുരിതം അനുഭവിക്കുന്നുണ്ട്. 

ഭീമമായ തുക ഓട്ടോയ്ക്ക് നൽകി യാത്ര ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ. നാലു കോടിയോളം രൂപ ചെലവിട്ട് പുനർ നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള റൂട്ടിലാണ് യാത്രാ ക്ലേശം. ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ഏതാനും കെഎസ്ആർടിസി ബസുകൾ മാവിൻമൂട് പറകുന്ന് ഇരുപത്തെട്ടാംമൈൽ വഴിയും തിരിച്ചും സർവീസ് നടത്തിയാൽ പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരമാകും. ഇതു സംബന്ധിച്ച് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഒന്ന് പരീക്ഷിക്കാൻ പോലും ബന്ധപ്പെട്ടവർ തയാറായിട്ടില്ല എന്നാണ് ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com