ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാല സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി 2 സീറ്റുകൾ നേടി. ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന 9 സീറ്റുകളിൽ സിപിഎമ്മിന്റെ 6 പ്രതിനിധികളും ബിജെപിയുടെ രണ്ടും കോൺഗ്രസിന്റെ ഒരു പ്രതിനിധിയുമാണു വിജയിച്ചത്. പ്രഫ.കെ.സി.പ്രകാശ്, ഡോ.കെ.റഹീം, ഡോ.എൻ.പ്രമോദ്, ഡോ.ടി.ആർ.മനോജ്, ആർ.ബി.രാജീവ് കുമാർ, ഡി.എൻ.അജയ് (എല്ലാവരും എൽഡിഎഫ്),  പി.എസ്.ഗോപകുമാർ,  ഡോ.‌ടി.ജി.വിനോദ് കുമാർ (ബിജെപി), അഹമ്മദ് ഫാസിൽ (കോൺഗ്രസ്) എന്നിവരാണു വിജയിച്ചത്. ഡോ.എസ്.നസീബ്, ഡോ.വി.മനോജ്, ഡോ.എം.ലെനിൻ ലാൽ (എല്ലാവരും എൽഡിഎഫ്) എന്നിവർ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

സിൻഡിക്കറ്റിലെ കക്ഷിനില: എൽഡിഎഫ് –9, ബിജെപി–2, കോൺഗ്രസ് –1.  തർക്കമുള്ള 15 വോട്ടുകൾ ഹൈക്കോടതി നിർദേശ പ്രകാരം എണ്ണാതെ മാറ്റിവച്ചിരിക്കുന്നതിനാൽ അന്തിമ ഫലം കോടതി വിധിയുടെ അടിസ്ഥാനത്തിലാകും. ഇന്നലെ രാവിലെ 8 മുതൽ 10 വരെയായിരുന്നു വോട്ടെടുപ്പ്.   15 വോട്ടുകൾ  മാറ്റിവച്ചെങ്കിലും ബാക്കിയുള്ള  82  പേരുടെ വോട്ടുകൾ എണ്ണുന്നതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിനിടയാക്കി. കേസുകളിൽ വിധി വന്ന ശേഷം എല്ലാ വോട്ടുകളും എണ്ണാമെന്ന് വൈസ് ചാൻസലർ ‍ഡോ.മോഹനൻ കുന്നുമ്മൽ നിലപാടെടുത്തതോടെ തർക്കം തുടങ്ങി.  എൽഡിഎഫ് സെനറ്റ് അംഗങ്ങൾ വിസിയെ ചേംബറിനുള്ളിൽ ഉപരോധിച്ചു.

ഉള്ളിൽ എൽഡിഎഫ് സെനറ്റ് അംഗങ്ങൾ പ്രതിഷേധമുയർത്തിയതോടെ പുറത്ത് വിവിധ കോളജുകളിൽ നിന്നുള്ള എസ്എഫ്ഐ പ്രവർത്തകർ നിലയുറപ്പിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസിനെ വെട്ടിച്ച് മതിൽ ചാടിക്കടന്നും ഗേറ്റ് തള്ളിത്തുറന്നും എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലാ കവാടത്തിന്റെ പടികളിലിരുന്നു മുദ്രാവാക്യം മുഴക്കി. വിസിയുടെ കാറിന്റെ കാറ്റൂരി വിട്ടെന്നും പരാതിയുണ്ട്. ഇതേസമയം, വിദ്യാർഥി സംഘടനകൾ ഹൈക്കോടതിയിൽ നൽകിയ കേസ് പരിഗണിക്കുന്നതിനിടെ വോട്ട് എണ്ണാൻ തടസ്സമില്ലെന്നും അന്തിമ ഫലം കോടതിയിലുള്ള കേസുകളിലെ വിധി അനുസരിച്ചായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.  ഇതോടെയാണു വോട്ടെണ്ണൽ തുടങ്ങിയത്. ഫലം പ്രഖ്യാപിച്ചിട്ടും സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായില്ല.

ബിജെപിക്ക് അധികം കിട്ടിയ 6 വോട്ട് ആരുടേത് ?
ബിജെപിക്ക് അധികമായി കിട്ടിയ 6 വോട്ടുകളെച്ചൊല്ലി പരസ്പരം പഴിചാരി എൽഡിഎഫും കോൺഗ്രസും. ഹൈക്കോടതി നിർദേശമനുസരിച്ച് മാറ്റിവച്ച 15 വോട്ടുകളിൽ ബിജെപിയുടെ  5 വോട്ടുണ്ട്.  ഇതൊഴിവാക്കിയാൽ  12 പേരു‌ടെ പിന്തുണ മാത്രമാണ് ബിജെപിക്ക്.  ഒരാൾക്ക് 9 വോട്ട് എന്ന നിലയിൽ 
2 പേരെ ജയിപ്പിക്കാൻ 18 വോട്ടാണ് വേണ്ടത്. സാധാരണ നിലയിൽ ഒരംഗം മാത്രം വിജയിക്കേണ്ട ഇടത്ത് 2 ബിജെപി അംഗങ്ങൾ ജയിച്ചു. അധികം കിട്ടിയ 6 വോട്ടുകൾ ആരുടേത് എന്നതാണ് തർക്കം.  
സിപിഎം–സിപിഐ തർക്കമാണു ബിജെപിക്ക് രണ്ടാം സീറ്റ് സമ്മാനിച്ചതെന്നു പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.  
ചാൻസലറായ ഗവർണറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും മേയറും വൈസ് ചാൻസലറും ഉൾപ്പെടെ 98 സെനറ്റ് അംഗങ്ങളാണ് വോട്ടർമാർ. ഗവർണർ വോട്ട് ചെയ്യാത്തതിനാൽ 97 വോട്ടുകളാണ് ആകെയുള്ളത്.

ബിജെപിക്ക് 6 വോട്ടുകൾ എവിടെനിന്ന്? വോട്ട് മറിഞ്ഞതോ, തർക്കം തുടരുന്നു...
തിരുവനന്തപുരം∙ തർക്കമുള്ള 15 വോട്ടുകൾ പിന്നീട് എണ്ണാൻ മാറ്റിയപ്പോൾ അതിൽ 5 ബിജെപിയുടെ വോട്ടുകളുള്ളതിനാൽ ഇന്നലെ ബിജെപിക്ക് ഉണ്ടായിരുന്നതു 12 പേരു‌ടെ പിന്തുണ. എന്നാൽ, 2 പേരെ ജയിപ്പിക്കാൻ 9 വോട്ട് വീതം 18 വോട്ടുകളാണു വേണ്ടിയിരുന്നത്. ബിജെപിക്ക് കിട്ടിയ 6 വോട്ടുകൾ എവിടെനിന്നു ലഭിച്ചെന്നതിനെ ചൊല്ലി എൽഡിഎഫും കോൺഗ്രസും പരസ്പരം പഴിചാരി രംഗത്ത്. സിപിഎമ്മിന്റെ 6 വോട്ടുകൾ മറിഞ്ഞെന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാൽ, കോൺഗ്രസിന്റെ  വോട്ട് തിരിമറിയിലാണു ബിജെപി വിജയിച്ചതെന്ന് സിപിഎം ആരോപിച്ചു. സിപിഎം–സിപിഐ തർക്കമാണു ബിജെപിക്ക് രണ്ടാം സീറ്റ് സമ്മാനിച്ചതെന്നു പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. കോൺഗ്രസിന്റെ വോട്ടുകൾ കിട്ടിയത് കൊണ്ടാണു കോൺഗ്രസ് പ്രതിനിധി വിജയിച്ചത്. വോട്ടെണ്ണലിനിടയിൽ സിപിഐ, സിപിഎം അംഗങ്ങൾ തമ്മിലുള്ള തർക്കം സംഘർഷത്തിന്റെ വക്കിലെത്തിയിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. 

സിപിഎം ജനറൽ സീറ്റുകളിൽ വേണ്ടത്ര വോട്ട് വീതിക്കാതിരുന്നതു കൊണ്ടാണു ബിജെപിക്ക് 2 സീറ്റ് ലഭിച്ചതെന്നും ആരോപണമുണ്ട്. 12 സീറ്റുകളാണു സിൻഡിക്കറ്റിലുള്ളത്. ഇതിൽ 3 പ്രതിനിധികൾ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കിയുള്ള 9 സീറ്റുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. 15 വോട്ടുകൾ എണ്ണാതെ മാറ്റിവയ്ക്കാനുള്ള ഹൈക്കോടതി വിധിയിൽ ബാക്കി വോട്ടുകൾ എണ്ണുന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു എന്നാണു വിസിയുടെ വാദം. ഇതു നിയമ പ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്ന കാരണത്താലാണു കോടതി നിർദേശിക്കാതെ വോട്ട് എണ്ണില്ലെന്ന നിലപാട് വിസി സ്വീകരിച്ചതെന്നു പറയുന്നു. ബിജെപി പക്ഷത്തെ 5 പേരുടെയും 9 എസ്എഫ്ഐക്കാരുടെയും ഒരു കെഎസ്‌യു പ്രതിനിധിയുടെയും വോട്ടുകളാണ് എണ്ണാതെ മാറ്റിവച്ച 15 എണ്ണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com