കോവളം–കെഎസ് റോഡിന്റെ തകർച്ച എന്നു മാറും..? അവസാനം ടാറിങ് നടത്തിയത് 8 വർഷം മുൻപെന്നു നാട്ടുകാർ
Mail This Article
കോവളം∙ വർഷങ്ങളായി തകർന്നു കിടക്കുന്ന കോവളം–കെഎസ് റോഡ് നവീകരിക്കാൻ നടപടി ഇല്ല . ഏതാണ്ട് 5 കിലോമീറ്ററോളം ദൂരമുള്ള റോഡു മുഴുവൻ വലിയ ഗർത്തങ്ങളാണ്. മഴക്കാലമായതോടെ ഇതു വഴി കാൽനട യാത്ര പോലും അസാധ്യം. അടിയന്തര സാഹചര്യങ്ങളിൽ പോലും ഓട്ടോറിക്ഷ ഉൾപ്പെടെ വാഹനങ്ങളൊന്നും ഈ റോഡിലേക്ക് വരാറില്ല. റോഡിന്റെ തുടക്കം മുതൽ അവസാനിക്കുന്ന പടിഞ്ഞാറേ പൂങ്കുളം ഭാഗം വരെയും തകർച്ചയാണ്.ഇരുചക്രവാഹന യാത്രികർ മഴക്കാലത്ത് ഉൾപ്പെടെ കുഴികളിൽ അകപ്പെട്ടു പരുക്കേൽക്കുന്നതു പതിവായി.
പത്ര വിതരണക്കാരനായ വയോധികന്റെ വാഹനം കുഴിയിൽ അകപ്പെടുകയും അദ്ദേഹത്തിനു പരുക്കേൽക്കുകയും ചെയ്തത് അടുത്തകാലത്താണ്. പരുക്കിന്റെ ആഘാതത്തിനൊപ്പം വിതരണത്തിനുള്ള പത്രക്കെട്ട് വെള്ളത്തിൽ വീണു വലിയ നഷ്ടമുണ്ടായി. പാത അവസാനിക്കുന്ന പടിഞ്ഞാറെ പൂങ്കുളം ഭാഗത്തേക്കുള്ള ഏകദേശം ഒരു കിലോമീറ്ററോളം ദൂരം കോർപറേഷനിൽ ഉൾപ്പെട്ടതാണ്. റോഡിലെ മെറ്റൽ മുഴുവൻ ഇളകിയ നിലയിലാണ്. 8 വർഷം മുൻപാണ് ഏറ്റവും അവസാനം ടാറിങ് നടന്നതെന്ന് നാട്ടുകാർ ഓർക്കുന്നു. പിന്നീട് അറ്റകുറ്റപ്പണികൾ പോലും നടത്താത്തതോടെയാണ് പാത ശോച്യാവസ്ഥയിലായത്. ഇതിനോടടുത്ത് ആഴാകുളം–മുട്ടയ്ക്കാട് അടിപ്പാതയിലേക്ക് തിരിയുന്ന റോഡിന്റെ അവസ്ഥയും പരിതാപകരം.