ദാഹജലത്തിന് പൊള്ളും വില, നെട്ടോട്ടം! ഉദ്യോഗസ്ഥരോട് കയർത്ത് മന്ത്രിയും എംഎൽഎമാരും
Mail This Article
തിരുവനന്തപുരം ∙ കുടിക്കാൻ പോലും തുള്ളി വെള്ളം കിട്ടാതെ വലഞ്ഞ നഗരത്തിൽ ശുദ്ധജല വിതരണം ഇന്ന് ഉച്ചയോടെ പൂർവ സ്ഥിതിയിലാകുമെന്ന് പ്രതീക്ഷ. അതേസമയം, നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാൻ പിന്നെയും വൈകിയേക്കും. റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് സിഐടി റോഡിലും കുഞ്ചാലുംമുട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവൃത്തി ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കി. പമ്പിങ് പുനരാരംഭിച്ചപ്പോൾ ലൈനിൽ വീണ്ടും ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ജലവിതരണം മുടങ്ങിയ 44 വാർഡുകളിലും ഇന്ന് ഉച്ചയോടെ വെള്ളം കിട്ടുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ആൽത്തറ– തൈക്കാട് സ്മാർട് റോഡിന്റെ വശങ്ങളിലെ ജലക്ഷാമത്തിന് പരിഹാരമായി നടത്തുന്ന 2 ഇന്റർ കണക്‌ഷൻ ജോലികൾ 12 ന് പൂർത്തിയാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. അതുവരെ വഴുതക്കാട്, തൈക്കാട്, ജഗതി വാർഡുകളിൽ 10 ടാങ്കറുകളിൽ കോർപറേഷന്റെ നേതൃത്വത്തിൽ ജലവിതരണം നടത്താനും മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എം എം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്.
എന്നാൽ പ്രവൃത്തി നീണ്ടു പോയതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. ജല വിതരണത്തിന് പകരം സംവിധാനമൊരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതോടെ രൂക്ഷമായ പ്രതിഷേധമുണ്ടായി. നഗരവാസികളുടെ ദുരിതം ആന്റണി രാജു എംഎൽഎ മുഖ്യമന്ത്രിയോട് നേരിട്ട് വിശദീകരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ഈ യോഗത്തിലാണ് പമ്പിങ് പുനരാരംഭിച്ച വിവരം ജല അതോറിറ്റി അറിയിച്ചത്. അമൃത് 2 പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാത്താണ് കഴക്കൂട്ടം മേഖലയിലെ രൂക്ഷമായ ജല ക്ഷാമത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഓണം നാളുകളിൽ ഈ മേഖലയിൽ കോർപറേഷന്റെ ടാങ്കറുകൾക്ക് പുറമെ ജല അതോറിറ്റി 10 ടാങ്കറുകളിൽ കൂടി വെള്ളമെത്തിക്കും.
യോഗത്തിൽ എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി.കെ.പ്രശാന്ത്, മേയർ എസ്. ആര്യ രാജേന്ദ്രൻ, സബ് കലക്ടർ ആൽഫ്രഡ്, എഡിഎം വിനീത്, ജല അതോറിറ്റി ജോയിന്റ് എംഡി. ബിനു ഫ്രാൻസിസ്, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, രാഖി രവികുമാർ, സി.എസ്. സുജാദേവി, കോർപറേഷൻ സെക്രട്ടറി എസ്.ജഹാംഗീർ, സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ജനറൽ മാനേജർ എസ്. കൃഷ്ണകുമാർ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
സെക്രട്ടേറിയറ്റിൽ ഇന്നലെയും വെള്ളം എത്തിയില്ല
തിരുവനന്തപുരം ∙ തിരുവനന്തപുരം–നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികളുമായി ബന്ധപ്പെട്ട് ശുദ്ധജല പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകാത്തതിനാൽ സെക്രട്ടേറിയറ്റിൽ ഇന്നലെയും ജലഅതോറിറ്റി പൈപ്പ് ലൈനിലൂടെ വെള്ളം എത്തിയില്ല. അതേസമയം, ജലഅതോറിറ്റി ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ച് സെക്രട്ടേറിയറ്റിലെ കൂറ്റൻ ടാങ്കിൽ നിറച്ചതിനാൽ ഇന്നലെ ശുദ്ധജലത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായില്ല. സെക്രട്ടേറിയറ്റിലും രണ്ട് അനക്സിലും ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചു സംഭരിച്ചു.
വെള്ളമില്ലാത്തതിനാൽ വെള്ളിയാഴ്ച അടച്ചിട്ട സെക്രട്ടേറിയറ്റ് വളപ്പിലെ ഇന്ത്യൻ കോഫി ഹൗസ് ഇന്നലെ തുറന്നു പ്രവർത്തനം ആരംഭിച്ചു. കന്റീനും പ്രവർത്തിച്ചു. 30,000 – 40,000 ലീറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്കാണ് സെക്രട്ടേറിയറ്റിലുള്ളത്. സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫിസുകളിലെയും ജീവനക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നത് ഈ ടാങ്കിലെ വെള്ളം ഉപയോഗിച്ചാണ്. ദിവസവും രാവിലെ 6ന് ജലഅതോറിറ്റിയുടെ ടാങ്കർ ലോറികളിലൂടെ ടാങ്കിൽ വെള്ളം നിറയ്ക്കാറുണ്ട്. പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് വെള്ളി, നഗരത്തിൽ ജലവിതരണം മുടങ്ങിയതോടെ ടാങ്കറുകളിൽ സെക്രട്ടേറിയറ്റിൽ വെള്ളം എത്തിച്ചില്ല.
പകരം സംവിധാനം ഏർപ്പെടുത്തിയുമില്ല. മന്ത്രി ഓഫിസിലുള്ളവരും ഉദ്യോഗസ്ഥരും ദുരിതത്തിലായി. കുപ്പിവെള്ളമാണ് പലരും വിവിധ ആവശ്യങ്ങൾക്കുപയോഗിച്ചത്. ഇന്നലെ രാവിലെ 6നും ഉച്ചയ്ക്ക് 12നുമായി രണ്ടു ട്രിപ്പുകളിലായി ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ച് സെക്രട്ടേറിയറ്റിലെയും രണ്ട് അനക്സുകളിലെയും ടാങ്കുകൾ നിറച്ചു. ഇന്നലെ സെക്രട്ടേറിയറ്റിൽ ഹാജർ നില കുറവായിരുന്നു. ഇന്ന് അവധിയായതിനാൽ പ്രശ്നങ്ങളുണ്ടാകില്ല. അതേസമയം, പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ഇന്നു പൂർത്തിയായി പമ്പിങ് പുനരാരംഭിച്ചില്ലെങ്കിൽ നാളെ സെക്രട്ടേറിയറ്റിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടും.
ഉദ്യോഗസ്ഥരോട് കയർത്ത് മന്ത്രിയും എംഎൽഎമാരും
ശുദ്ധജല വിതരണത്തിൽ വീഴ്ച വരുത്തിയതിന് ജല അതോറിറ്റി ഉദ്യോഗസ്ഥരെ ശക്തമായി വിമർശിച്ച് മന്ത്രിയും എംഎൽഎമാരും. പറഞ്ഞ സമയ പരിധിക്കുള്ളിൽ ജല വിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാഞ്ഞത് എന്തെന്ന് മന്ത്രി വി.ശിവൻകുട്ടി ചോദിച്ചു. സാങ്കേതിക കാര്യങ്ങൾ തങ്ങൾക്ക് അറിയേണ്ടെന്നും ജനങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർ ജോലി മതിയാക്കി പോകണമെന്നും പറഞ്ഞ് ആന്റണി രാജു എംഎൽഎ ഉദ്യോഗസ്ഥരോട് കയർത്തു. ജല അതോറിറ്റി, സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ്, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവർ തമ്മിലെ അടി സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്ത ആന്റണി രാജു യോഗത്തിൽ വായിച്ചു. കഴക്കൂട്ടം മേഖലയിലെ കുടിവെള്ളക്ഷാമം കാരണം കൗൺസിലർമാർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആരോപിച്ചു. രണ്ട് പൈപ്പുകളുടെ അലൈൻമെന്റ് മാറ്റാൻ ഇത്രയും വാർഡുകളിലെ ജല വിതരണം മുടക്കണോ എന്നും വാൽവ് ക്രമീകരിക്കുന്നതിൽ സാങ്കേതിക പിഴവ് ഉണ്ടായിരിക്കാമെന്നും വി.കെ. പ്രശാന്ത് എംഎൽഎ ആരോപിച്ചു.
3 വാർഡുകളിൽ പുതിയ പൈപ്പ് ലൈൻ
സ്മാർട് റോഡ് നിർമാണത്തെ തുടർന്ന് ശുദ്ധജല വിതരണം മുടങ്ങിയ 3 വാർഡുകളിൽ ജലം ലഭ്യമാക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നു. ആൽത്തറ മുതൽ വെള്ളയമ്പലം ജംക്‌ഷൻ വരെയുള്ള 300 മീറ്ററാണ് പുതിയ ലൈൻ സ്ഥാപിക്കുന്നത്. പിടിപി നഗറിലെ ടാങ്കിൽ നിന്ന് വെള്ളം എത്തിക്കുന്നതിന് വേണ്ടിയാണിത്.
പിടിപി നഗറിലെ ടാങ്കിൽ നിന്ന് വെള്ളം എത്തിക്കുന്ന പ്രധാന ലൈനും ആൽത്തറയിൽ പുതുതായി സ്ഥാപിച്ച ലൈനും തമ്മിൽ ബന്ധിപ്പിച്ചെങ്കിലും വഴുതക്കാട്, തൈക്കാട്, ജഗതി വാർഡുകളിലെ ജല ക്ഷാമത്തിന് പരിഹാരമായില്ല. പ്രധാന ലൈനിൽ നിന്ന് രണ്ടാമത് ഒരു ഇന്റർ കണക്‌ഷൻ കൂടി നൽകിയാൽ പമ്പിങ് പൂർണ തോതിൽ ആകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.12 ന് രണ്ട് ഇന്റർ കണക്‌ഷനുകളും ചാർജ് ചെയ്യാൻ കഴിയുമെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു.
3 വാർഡുകളിൽ പുതിയ പൈപ്പ് ലൈൻ
സ്മാർട് റോഡ് നിർമാണത്തെ തുടർന്ന് ശുദ്ധജല വിതരണം മുടങ്ങിയ 3 വാർഡുകളിൽ ജലം ലഭ്യമാക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നു. ആൽത്തറ മുതൽ വെള്ളയമ്പലം ജംക്‌ഷൻ വരെയുള്ള 300 മീറ്ററാണ് പുതിയ ലൈൻ സ്ഥാപിക്കുന്നത്. പിടിപി നഗറിലെ ടാങ്കിൽ നിന്ന് വെള്ളം എത്തിക്കുന്നതിന് വേണ്ടിയാണിത്. പിടിപി നഗറിലെ ടാങ്കിൽ നിന്ന് വെള്ളം എത്തിക്കുന്ന പ്രധാന ലൈനും ആൽത്തറയിൽ പുതുതായി സ്ഥാപിച്ച ലൈനും തമ്മിൽ ബന്ധിപ്പിച്ചെങ്കിലും വഴുതക്കാട്, തൈക്കാട്, ജഗതി വാർഡുകളിലെ ജല ക്ഷാമത്തിന് പരിഹാരമായില്ല. പ്രധാന ലൈനിൽ നിന്ന് രണ്ടാമത് ഒരു ഇന്റർ കണക്‌ഷൻ കൂടി നൽകിയാൽ പമ്പിങ് പൂർണ തോതിൽ ആകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.12 ന് രണ്ട് ഇന്റർ കണക്‌ഷനുകളും ചാർജ് ചെയ്യാൻ കഴിയുമെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു.
വെള്ളത്തിന് പൊള്ളും വില!
തുടർച്ചയായി 3 ദിവസം ശുദ്ധജലം മുടങ്ങിയതോടെ ടാങ്കറിൽ വെള്ളമെത്തിക്കാൻ നഗരവാസികൾ മുടക്കിയത് വൻതുക. 500 ലീറ്ററിന്റെ ടാങ്കറിന് 1500 മുതൽ 2000 രൂപ വരെ നൽകേണ്ടി വന്നു.ശുദ്ധജല വിതരണത്തിന് കോർപറേഷൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ അനധികൃതമായി വെള്ളം വിൽക്കുന്നവർ രംഗത്തിറങ്ങുകയായിരുന്നു. സ്വന്തം ടാങ്കറുകൾക്ക് പുറമേ 25 ടാങ്കർ ലോറികൾ വാടകയ്ക്ക് എടുത്താണ് കോർപറേഷൻ ശുദ്ധജല വിതരണം നടത്തിയത്.
5,6 തീയതികളിൽ ജല വിതരണം മുടങ്ങുമെന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. ഇതനുസരിച്ച് ആവശ്യത്തിന് വെള്ളം ജനം ശേഖരിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും വെള്ളം കിട്ടാതായതോടെ ജനം നെട്ടോട്ടത്തിലായി. ചിലർ വീട് പൂട്ടി സ്വന്തം നാടുകളിലേക്ക് പോയി. മറ്റു ചിലർ നഗരത്തിനു പുറത്ത് അഭയം തേടി. ഇതിനൊന്നും മാർഗം ഇല്ലാത്തവരാണ് വൻ തുക മുടക്കി ടാങ്കർ വെള്ളത്തെ ആശ്രയിച്ചത്.