തോന്ന്യാസം പാർക്കിങ്; വഴിമുട്ടി കാൽനടയാത്രക്കാരും
Mail This Article
വർക്കല∙ ടൗണിലെ പ്രധാന വീഥികളിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ നടപടിയില്ല. ബീച്ച് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, കല്ലമ്പലം ഭാഗത്തേക്കുള്ള റോഡ് ഉൾപ്പെടുന്ന ടൗണിലെ പ്രധാന സ്ഥലങ്ങളിൽ തിരക്കേറിയാൽ വാഹനക്കുരുക്കു പതിവാകും. അവധി ദിവസങ്ങളിൽ ബീച്ചിലെത്തുന്ന സന്ദർശകരെയും മടുപ്പിക്കുന്ന തരത്തിലാണ് ടൗണിൽ ഗതാഗതക്കുരുക്ക് . ഈ റോഡുകളിൽ എവിടെയും തോന്നയിതു പോലെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. റെയിൽവേ അണ്ടർ പാസേജ് മുതൽ റൗണ്ട് എബൗട്ട് വരെയും, ക്ഷേത്രം റോഡിൽ താലൂക്ക് ആശുപത്രി ജംക്‌ഷൻ വരെയും ഇരുഭാഗത്തെയും പാർക്കിങ് ഗതാഗതം കുരുക്കുന്നു.
റൗണ്ട് എബൗട്ട് ചുറ്റുവട്ടത്തും റോഡ് വളവിലും അലക്ഷ്യമായി വാഹനം നിർത്തിയിടുന്നതും തടയാനാവുന്നില്ല. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയില്ല. റൗണ്ട് അബൗട്ടിലൂടെ കാൽനടക്കാർ അപകടകരമായി റോഡ് മുറിച്ചു കടക്കുന്ന പ്രവണത തുടരുന്നു. ക്ഷേത്രം റോഡിൽ താലൂക്ക് ആശുപത്രി വരെ അടുത്തകാലത്ത് ടൈൽ പാകി പണിത നടപ്പാതകൾ വാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള ഇടമായി. മൈതാനം–റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി കൂടുതൽ അപകടകരമാണ്. ട്രെയിൻ യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ രാവിലെ മുതൽ വൈകിട്ട് വരെ റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്ന സ്ഥിതിയാണ്.
റെയിൽവേ സ്റ്റേഷന് മുന്നിലെ നഗരസഭ വക ബസ് സ്റ്റാൻഡിനു ഉള്ളിലേക്കും തിരികെ റോഡിലേക്കും ബസുകൾ വെട്ടിത്തിരിഞ്ഞു പ്രവേശിക്കുന്നതു അപകടസാധ്യത വർധിപ്പിക്കുന്നു. ഓട്ടോ സ്റ്റാൻഡുകൾ നിശ്ചിത സ്ഥാനത്ത് തുടരുന്നതിനു പകരം യാത്രക്കാരെ തേടി തിരക്കിനിടയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന പ്രവണതയാണ്. റെയിൽവേ സ്റ്റേഷനിൽ വലിയ തോതിലുള്ള നിർമാണ പ്രവൃത്തികൾ കൂടി ആരംഭിച്ചതോടെ ഈ ഭാഗത്തെ റോഡ് യാത്ര കൂടുതൽ അവതാളത്തിലാകുന്ന സ്ഥിതിയായി. ഗതാഗതം മുടക്കിയായ രണ്ടു റെയിൽവേ ഗേറ്റുകളും ഈ ഭാഗത്തുണ്ട്.