ആവേശം അലതല്ലിയ വള്ളംകളി മത്സരത്തിൽ 'പടക്കുതിര' കപ്പിൽ മുത്തമിട്ടു
Mail This Article
ഉഴമലയ്ക്കൽ∙ ആവേശം അലതല്ലിയ വള്ളംകളി മത്സരത്തിൽ കരമനയാറിന്റെ ഒഴുക്കിനെ തുഴഞ്ഞ് ക്യാപ്റ്റൻ ഷൈജുവിന്റെ പടക്കുതിര കപ്പിൽ മുത്തമിട്ടു. രണ്ടാം സ്ഥാനം ഭഗവതി നഗറിന്റെ പ്രിയദർശിനിയും മൂന്നാം സ്ഥാനം മഞ്ചംമൂല കരയുടെ ബ്രദേഴ്സ് വൈറ്റും നേടി. കരകുളം സഹായി ഫൈനാൻസ് ആണ് പടക്കുതിരയുടെ സ്പോൺസർ. ചക്രപാണിപുരം കരയുടെ പായുംപുലി, പുതുക്കുളങ്ങരയുടെ ബ്രദേഴ്സ്, വെള്ളനാട് പഞ്ചായത്തിന്റെ കാക്കാമൂല ചുണ്ടൻ എന്നിവ യഥാക്രമം 4, 5, 6 സ്ഥാനങ്ങൾ നേടി.
പുതുക്കുളങ്ങര ജനസേവ ചാരിറ്റബിൾ സൊസൈറ്റിയുടെ 24–ാം വാർഷികത്തിന്റെ ഭാഗമായാണ് രണ്ടാമത് വള്ളംകളി മത്സരം സംഘടിപ്പിച്ചത്. ഏഴുപേർ വീതമുള്ള ആറ് വള്ളങ്ങൾ ആണ് മത്സരത്തിൽ അണിനിരന്നത്. കരമനയാറ്റിലെ മഞ്ചംമൂല കടവിൽ 800 മീറ്ററോളം ഓളപ്പരപ്പിലെ ആവേശപൂരം കാണാൻ ആറിന്റെ വശങ്ങൾ ജനങ്ങളെ കൊണ്ട് നിറഞ്ഞു. ഉദ്ഘാടന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം പ്രവീണ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ജനസേവ പുരസ്കാരം ഫയർഫോഴ്സ് ജീവനക്കാരൻ ഷാഫിക്ക് നൽകി.
നാട്ടുവിളക്ക് ശിൽപി സുരേഷിനെ സൊസൈറ്റി രക്ഷാധികാരി സി.ശിവൻകുട്ടി ആദരിച്ചു. പഞ്ചായത്തംഗവും സൊസൈറ്റി ഡയറക്ടറും ആയ പുതുക്കുളങ്ങര അനിൽ കുമാർ അധ്യക്ഷനായി. ചലച്ചിത്ര താരം നെടുമങ്ങാട് അസീസ്, പഞ്ചായത്തംഗങ്ങളായ ടി.എസ്.രാജി, എ.ഒസൻകുഞ്ഞ്, അരുവിയോട് സുരേന്ദ്രൻ, പുതുക്കുളങ്ങര മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.
പുതുക്കുളങ്ങര മുസ്‌ലിം ജമാഅത്ത് ഇമാം മുഹമ്മദ് ഷാഫി റഷാദി, സിഎസ്ഐ പുതുക്കുളങ്ങര ഡിസ്ട്രിക്ട് ചെയർമാൻ റവ.എ.രാജൻ, മുണ്ടശേരി ഭഗവതി ക്ഷേത്ര മേൽശാന്തി കുളപ്പട കെ.എസ്.ഹരിശർമ എന്നിവർ സമ്മാനം നൽകി. ഒന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും ശ്രീനാരായണ ഗുരുദേവ ട്രോഫിയും 15,000, 10,000 രൂപയും ട്രോഫിയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ലഭിച്ചു. മത്സരത്തിന് മുന്നോടിയായി പുതുക്കുളങ്ങരയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കടവിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.