ADVERTISEMENT

തിരുവനന്തപുരം∙ വിവരാവകാശ അപേക്ഷകളിൽ കൃത്യമായ വിവരങ്ങൾ നൽകാതെയും റിപ്പോർട്ടുകൾ പൂഴ്ത്തിയും വിവരാവകാശ നിയമത്തെ വെല്ലുവിളിച്ച് പൊലീസ് കമ്മിഷണറുടെ ഓഫിസ്. രണ്ടര വർഷത്തിനിടെ നഗരത്തിൽ റജിസ്റ്റർ ചെയ്ത മോഷണ കേസുകളിൽ നഷ്ടമായ സമ്പത്തിന്റെ കണക്ക് തേടിയുള്ള അപേക്ഷയിലാണ് പൊലീസിന്റെ കള്ളക്കളി. 2022 ജനുവരി 1 മുതൽ 2024 ജൂൺ 15 വരെ റജിസ്റ്റർ ചെയ്ത കേസുകളിൽ മോഷണം പോയ സ്വർണം എത്രയെന്ന ചോദ്യത്തിന് 848 ഗ്രാം (106 പവൻ) എന്നായിരുന്നു അപേക്ഷകനു ലഭിച്ച മറുപടി. 

എന്നാൽ ഇക്കാലയവളിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പരിശോധിച്ചപ്പോൾ, ഏതാനും കേസുകളിൽ നിന്നു മാത്രം ഇതിലേറെ സ്വർണാഭരണങ്ങൾ നഷ്ടമായതായി വ്യക്തമായി. കമ്മിഷണർ ഓഫിസിൽ ഇക്കാര്യം അറിയിച്ചപ്പോൾ വീണ്ടുമൊരു അപേക്ഷ നൽകണമെന്നായിരുന്നു പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ മറുപടി. അപ്പീൽ അപേക്ഷ സമർപ്പിച്ചെങ്കിലും മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണ് അധികൃതർ.

2023 ജൂലൈയിൽ മണക്കാട് പ്രവാസിയുടെ വീട്ടിൽ നിന്നു 87 പവന്റെ സ്വർണാഭരണങ്ങളും ഈ വർഷം കഴക്കൂട്ടത്തു വ്യാപാരിയുടെ വീട്ടിൽ നിന്നു 35 പവന്റെ ആഭരണങ്ങളും മോഷണം പോയി. ഈ രണ്ടു കേസുകളിൽ നിന്നു മാത്രം 122 പവൻ മോഷണം പോയെന്നു വ്യക്തമാണ്. ഇക്കാലയളവിൽ റജിസ്റ്റർ ചെയ്ത 1200 മോഷണ കേസുകളിൽ ഏറെയും സ്വർണാഭരണങ്ങളാണ് മോഷണം പോയത്. 

ചില കേസുകൾ
∙ വിഷുദിനത്തിൽ ക്ഷേത്രദർശനത്തിനിടെ കുടപ്പനക്കുന്ന് ചെട്ടിവിളാകം കിഴക്കേവിള ഗാർഡൻസ് ലക്ഷ്മിവിലാസത്തിൽ ലതാലക്ഷ്മിയുടെ 5 പവന്റെ സ്വർണമാല മോഷണം പോയി. ∙ 7ന് പൂജപ്പുര റെയിൽവേ ക്വാർട്ടേഴ്സിൽ 1.25 ലക്ഷം വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. ∙ 6ന് കാഞ്ഞിരംപാറ ശ്രീകൃഷ്ണ ക്ഷേത്രം, മരുതംകുഴി കേശവപുരം ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിന് എത്തിയ മൂന്നു സ്ത്രീകളുടെ സ്വർണമാല കവർന്നു. 18 പവൻ ആഭരണങ്ങൾ മൂന്നു സംഭവങ്ങളിലുമായി നഷ്ടമായി.

വീഴ്ച മറയ്ക്കാനോ?
∙ രണ്ടര വർഷത്തിനിടെമോഷണം പോയത്  106 പവൻ എന്ന് പൊലീസ്
∙രണ്ടു കേസുകളിൽ നിന്നു മാത്രം 122 പവൻ നഷ്ടമായെന്ന് തെളിവുകൾ

വേണ്ടത് കൃത്യമായ മറുപടി: മുഖ്യമന്ത്രി
‌സർക്കാർ ഉദ്യോഗസ്ഥർക്കു സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യമന്ത്രി പറഞ്ഞത്: ‘വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ സാങ്കേതികമായ മറുപടികളല്ല, കൃത്യമായ മറുപടികളാണ് നൽകേണ്ടത്. അപ്പീലുകളുടെയും ഫയലുകളുടെയും എണ്ണം കുറയ്ക്കാനും കഴിയും. പരമാവധി 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് വ്യവസ്ഥ. അതുകൊണ്ടു മുപ്പതാം ദിവസമേ നൽകൂ എന്നു വാശിപിടിക്കുന്നത് ആശാസ്യമല്ല. വൈകി നൽകുന്ന വിവരം, വിവരനിഷേധത്തിനു തുല്യമാണ്.

അച്ചടക്ക നടപടി സ്വകാര്യവിവരം: വിചിത്ര മറുപടിയുമായി പൊലീസ് 
അച്ചടക്ക നടപടിക്കു വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പേര്, സ്വീകരിച്ച അച്ചടക്ക നടപടി എന്നീ വിവരങ്ങൾ  ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയ്ക്കും അധികൃതർ മറുപടി നൽകിയില്ല.     വെളിപ്പെടുത്തൽ സംബന്ധിച്ചു പൊതുതാൽപര്യം ഇല്ലെന്നും വ്യക്തികളുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുമെന്നുമാണ് ക്രൈംസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ നൽകിയ മറുപടി.

അതേസമയം കഴിഞ്ഞ വർഷം ഫോർട്ട് പൊലീസ് സ്റ്റേഷനു മുൻപിൽ മദ്യപിച്ചു നിന്നയാളിൽ നിന്നു 500 രൂപ പിടിച്ചുവാങ്ങിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേരും പദവിയും കമ്മിഷണർ ഓഫീസിൽ നിന്ന് പത്രക്കുറിപ്പായി പരസ്യപ്പെടുത്തിയിരുന്നു. പൂന്തുറ ക്ഷേത്രത്തിലെ വിഗ്രഹമോഷണ കേസിൽ കുറ്റം ആരോപിച്ച് നിരപരാധിയായ മുൻ പൂജാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ച് അന്വേഷണം നടത്തി ഫോർട്ട് അസി.കമ്മീഷണർ കമ്മീഷണർക്കു സമർപ്പിച്ച റിപ്പോർട്ടും അധികൃതർ പൂഴ്ത്തി. സ്പെഷൽ റിപ്പോർ‌ട്ട് ആയതിനാൽ വിവരാവകാശ നിയമം പ്രകാരം നൽകാനാകില്ലെന്നാണ് മറുപടി.

English Summary:

The Thiruvananthapuram Police Commissioner's Office is under fire for allegedly suppressing information about gold theft cases and disciplinary action against officers. Discrepancies in reported data and refusal to disclose details raise serious questions about transparency and potential violations of the Right to Information Act.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com