കണ്ടെത്തിയത് 15 മിനിറ്റിനു ശേഷം, ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം; മൺതിട്ട വീണു കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു
Mail This Article
നെയ്യാറ്റിൻകര∙ ആനാവൂരിൽ ചുറ്റുമതിൽ നിർമിക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞുവീണ് ഉള്ളിലകപ്പെട്ട തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. കാലുകൾക്കു ഗുരുതര പരുക്കേറ്റ പെരുങ്കടവിള ആനാവൂർ ആലത്തൂരിൽ സൈലനെ(63) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആനാവൂർ കീഴാട്ടുകോണത്തായിരുന്നു അപകടം.
15 അടിയോളം ഉയരമുള്ള മൺതിട്ടയാണു താഴേക്കു പതിച്ചത്. സൈലൻ ഉൾപ്പെടെ 4 തൊഴിലാളികൾ സമീപത്തുണ്ടായിരുന്നു. 3 പേർ ഓടിമാറി. 15 മിനിറ്റ്, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണ് നീക്കിയ ശേഷമാണ് സൈലനെ കണ്ടെത്തിയത്. ഇരുകാലുകളും കുടുങ്ങിയതിനാൽ വലിച്ചുകയറ്റാനായില്ല. പിന്നീട്, അഗ്നിരക്ഷാ സേന എത്തി ഒന്നര മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തി സൈലനെ പുറത്തെടുത്തു.മാരായമുട്ടം പൊലീസും നെയ്യാറ്റിൻകര അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സൈലന്റെ ഇരുകാലുകൾക്കും പൊട്ടലുണ്ട്.