ബൈക്ക് മറിഞ്ഞ് റോഡരികിലെ കിണറ്റിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു
Mail This Article
വെഞ്ഞാറമൂട്∙ ബൈക്ക് മറിഞ്ഞ് റോഡരികിലെ കിണറ്റിലേക്ക് തെറിച്ചുവീണ യാത്രക്കാരൻ മരിച്ചു. കെട്ടിട നിർമാണ കരാറുകാരനായ മിതൃമ്മല നീറുമൺകടവ് പ്ലാച്ചിക്കുന്ന് രാജേന്ദ്ര ഭവനിൽ സഞ്ജു(42) ആണ് മരിച്ചത്. കല്ലറയിൽ വാടകയ്ക്ക് താമസിക്കുന്ന സഞ്ജു, മാതാപിതാക്കളായ അശോകന്റെയും രമണിയുടെയും ഒപ്പം ഓണം ആഘോഷിക്കാൻ കുടുംബസമേതം 4 ദിവസം മുൻപ് ആണ് നീറുമൺകടവിൽ എത്തിയത്.
ചൊവ്വ വൈകിട്ട് നീറുമൺകടവ് ഭാഗത്തെ ഓണാഘോഷങ്ങൾ കാണാൻ ജംക്‌ഷനിലേക്ക് പോയി. തിരികെ വരാൻ വൈകിയപ്പോൾ ബന്ധുക്കൾ ഫോണിൽ വിളിച്ചിരുന്നു. ഉടനെ എത്തുമെന്നായിരുന്നു മറുപടി. എന്നാൽ വീട്ടിലെത്തിയില്ല. ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിൽ വീട്ടിലേക്കുള്ള വഴിയിൽ 100 മീറ്റർ അകലെ സഞ്ജുവിന്റെ ബൈക്ക് അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തി.
റോഡിന് 5 അടിയോളം താഴ്ചയിലുള്ള കിണറിന് സമീപം സഞ്ജുവിന്റെ മുണ്ട് കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇവരെത്തി കിണറ്റിൽ പരിശോധന നടത്തി മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. കിണറ്റിൽ 20 അടിയിലേറെ വെള്ളമുണ്ടായതായി അഗ്നിരക്ഷാ സേന പറഞ്ഞു.
നീറുമൺകടവിൽ നിന്നു വീട്ടിലേക്ക് വലിയ കയറ്റമുള്ള കോൺക്രീറ്റ് റോഡാണ്. റോഡിന്റെ പകുതിയോളം പിന്നിടുമ്പോഴാണ് താഴെ കിണറുള്ളത്. റോഡിന് സുരക്ഷാവേലി നിർമിച്ചിട്ടില്ല. റോഡിന്റെ വശത്ത് ജലവിതരണത്തിനുള്ള ഇരുമ്പ് പൈപ്പുണ്ട്. കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് പൈപ്പിൽ കയറി മറിഞ്ഞതാണെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഗീത.