അപകടം കുറയ്ക്കാൻ സ്ഥാപിച്ച ഹംപ് അപകടകാരണമാകുന്നു
Mail This Article
ബാലരാമപുരം∙ കാട്ടാക്കട–ബാലരാമപുരം റോഡിൽ അപകടം കുറയ്ക്കാനായി തലയൽ കെവി എൽപി സ്കൂളിന് സമീപം സ്ഥാപിച്ചിട്ടുള്ള ഹംപ് തന്നെ അപകട കാരണമാകുന്നു. ഇവിടെ ഇന്നലെ രാവിലെ നടന്ന സ്കൂട്ടർ അപകടത്തിൽ നെയ്യാറ്റിൻകര പാലിയോട് സ്വദേശിയായ വീട്ടമ്മ മരിച്ചതാണ് അവസാനത്തെ സംഭവം. പലരും അപകടത്തിൽപ്പെടാറുണ്ടെങ്കിലും ഒരാൾ മരിക്കുന്നത് ഇതാദ്യമാണെന്ന് നാട്ടുകാർ പറയുന്നു. പലരും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു ഇതുവരെ.കാട്ടാക്കട നിന്ന് ബാലരാമപുരത്തേക്ക് വരുന്ന 10 കിലോമീറ്റർ റോഡിൽ എരുത്താവൂർ മുതൽ ബാലരാമപുരം തേമ്പാമുട്ടം വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗം ഇറക്കമാണ്.
ഇവിടെ സ്കൂൾ പ്രവർത്തിക്കുന്നതിനാൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനായാണ് ഹമ്പ് സ്ഥാപിച്ചിരിക്കുന്നത്. കുത്തനെ ഇറക്കമുള്ള ഭാഗത്തായതിനാൽ വാഹനങ്ങൾ പലതും അമിത വേഗതയിലാണ് വരുന്നത്. സ്ഥലം പരിചയം ഉള്ളവർപോലും പലപ്പോഴും അപകടത്തിൽപ്പെടാറുണ്ട്. ഹമ്പിന്റെ ഉയരം കുറയ്ക്കണമെന്നും ഇത് തിരിച്ചറിയുന്നതിനുള്ള സിഗ്നലുകൾ റോഡിൽ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.