അഴൂരിൽ രാത്രികാല മോഷ്ടാക്കൾ സജീവം
Mail This Article
ചിറയിൻകീഴ്∙അഴൂർ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ രാത്രികാല മോഷ്ടാക്കളുടെ ശല്യം വ്യാപകം, വാഹനങ്ങളിൽ നിന്നു ഇന്ധനവും ബാറ്റിയും മോഷ്ടിക്കുന്ന സംഘങ്ങളും സജീവമാണ്. റെയിൽപ്പാത കടന്നുപോകുന്ന പെരുങ്ങുഴി, കോവിൽനട, റെയിൽവേ സ്റ്റേഷൻ, ആറാട്ടുകടവ്, നാലുമുക്ക്–ഇടഞ്ഞുംമൂല പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണു വാഹനങ്ങളിൽ നിന്നു ബാറ്ററിയും പെട്രോളും അടിച്ചുമാറ്റുന്ന സംഘം പ്രവർത്തിക്കുന്നത്.. പെരുങ്ങുഴി കൊച്ചുതൈവിളാകം വീട്ടിൽ ഗീതു, പെരുങ്ങുഴി കുളക്കടവീട്ടിൽ സിന്ധു, പെരുങ്ങുഴി വയൽതിട്ടവീട്ടിൽ മോനിഷ് മോഹൻ എന്നിവരുടെ ബൈക്കുകളുടെ മുൻഭാഗം തകർത്താണു ബാറ്ററികൾ അപഹരിച്ചത്. ഇവയിൽനിന്നു പെട്രോളും ഊറ്റിയെടുത്തു.
ബൈക്കുകളുടെ വയറിങ്ങ് സിസ്റ്റമടക്കം നശിപ്പിച്ചു. ടെക്നോപാർക്കിലും മറ്റു സ്ഥങ്ങളിലും ജോലിക്കുപോകുന്ന സ്ത്രീകളുടെ ബൈക്കുകളാണേറെയും കവർച്ചയ്ക്കു വിധേയമായിട്ടുള്ളത്. കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടെ രണ്ടു ഡസനിലേറെ ബൈക്കുകളിൽ നിന്ന് ബാറ്ററികളും ഫ്യൂവൽ ഇൻജെക്ടറുകളും അപഹരിച്ചു. സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ചാണു രാത്രികാല മോഷണങ്ങൾ പതലും നടക്കുന്നത്.ഗാന്ധിസ്മാരകം, മൂന്നുമുക്ക്, കൃഷ്ണപുരം, ചിലമ്പിൽ, അനുപമ ജംക്‌ഷൻ–വിളയിൽഭാഗം റോഡ്, മുട്ടപ്പലം, അഴൂർ, കാറ്റാടിമുക്ക്, പെരുങ്ങുഴി മേട ജംക്‌ഷൻ, ഇടഞ്ഞുംമൂല–തോപ്പിൽ– തീരദേശറോഡ്, റെയിൽവേ സ്റ്റേഷൻ പ്രദേശങ്ങളിൽ രാത്രികാല കവർച്ച സംഘങ്ങളുടെ വിളയാട്ടം വ്യാപകമാണ്.മാരകായുധങ്ങളുമായെത്തുന്ന സംഘത്തെ ഭയന്ന് ആരും പുറത്തിറങ്ങാനോ പൊലീസിൽ പരാതി നൽകാനോ ധൈര്യപ്പെടാറില്ല. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന മേഖലയിൽ രാത്രികാല പട്രോളിങ് വേണമെന്ന ആവശ്യം ശക്തമാണ്.