പഴയകട –പാഞ്ചിക്കാട്ടുകടവ് റോഡ് നടുവൊടിക്കുന്നു; ടാർ ചെയ്യണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നു പരാതി
Mail This Article
നെയ്യാറ്റിൻകര ∙ ദിവസവും നൂറു കണക്കിനു പേർ യാത്ര ചെയ്യുന്ന പഴയകട – പാഞ്ചിക്കാട്ടുകടവ് റോഡിൽ നിറയെ നടുവൊടിയുന്ന കുഴികൾ. പരാതിയുമായി അധികൃതരുടെ മുന്നിൽ എത്തിയിട്ടും നടപടി ഇല്ലെന്നു പരാതി.പാഞ്ചിക്കാട്ടുകടവിൽ പുതിയ പാലം യാഥാർഥ്യമായതോടെ പഴയകട – പാഞ്ചിക്കാട്ടുകടവ് റോഡിനെ ഒട്ടേറെ പേർ ആശ്രയിക്കുന്നുണ്ട്. ഈ റോഡിലെ ടാറും കല്ലുകളും ഒലിച്ചു പോയി. പലയിടത്തും വൻ കുഴികളാണ്. കാൽനട – ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങൾ ഇവിടെ പതിവാണ്.
പഴയകട ജംക്‌ഷനിൽ നിന്ന് പാഞ്ചിക്കാട്ടുകടവിലേക്ക് പോകുമ്പോൾ ആദ്യത്തെ വളവ് കഴിഞ്ഞാൽ ഒരു ഭാഗത്ത് റോഡ് ഇടിഞ്ഞു താണിട്ടുണ്ട്. പൈപ്പ് ലൈനിനു വേണ്ടി കുഴിച്ച ഭാഗം പിന്നീട് കോൺക്രീറ്റ് ചെയ്തെങ്കിലും വലിയ വാഹനങ്ങൾ ഇതിനു മുകളിലൂടെ കടന്നു പോയപ്പോൾ സംഭവിച്ചതാണെന്ന് പ്രദേശവാസികൾ പറയുന്നു.ദശാബ്ദങ്ങളായുള്ള ജനത്തിന്റെ മുറവിളിക്കൊടുവിലാണ് പാഞ്ചിക്കാട്ടുകടവിൽ പാലം യാഥാർഥ്യമായത്. ഇതിനു പിന്നാലെ പഴയകട – പാഞ്ചിക്കാട്ടുകടവ് റോഡും ടാർ ചെയ്യേണ്ടതായിരുന്നു. പക്ഷേ, റോഡ് വീതി കൂട്ടുന്നതുമായുണ്ടായ ചില തർക്കങ്ങളും നടപടിക്രമങ്ങളാണ് ഇതിനു വിലങ്ങുതടിയാകുന്നത്.
പാലത്തിന്റെ നിർമാണം പൂർത്തിയാക്കി 8 വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെ നിർമാണം യാഥാർഥ്യമായില്ല. നിലവിൽ, കഷ്ടിച്ച് ഒരു ലോറി പോകുന്ന വഴിയാണുള്ളത്. പഴയകടയിൽ നിന്ന് മരിയൻ തീർഥാടന കേന്ദ്രമായ വ്ലാത്താങ്കര പള്ളി, ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നത് ഇതുവഴിയാണ്. റോഡ് കുപ്പിക്കഴുത്തു പോലെയുള്ളതിനാൽ ദിവസവും ഇവിടെ ഗതാഗതക്കുരുക്കാണ്.