കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ചു; നവവധുവായ അഭിഭാഷക മരിച്ചു
Mail This Article
ആറ്റിങ്ങൽ (തിരുവനന്തപുരം) ∙ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച്, നവവധുവായ അഭിഭാഷക മരിച്ചു. ഭർത്താവിന് നിസ്സാര പരുക്കേറ്റു. ഓയൂർ മീയ്യണ്ണൂർ കൊട്ടറ മേലൂട്ട് വീട്ടിൽ മുകുന്ദ ബാബുവിന്റെയും ലീനയുടെയും മകൾ അഡ്വ.കൃപ മുകുന്ദൻ (26) ആണ് മരിച്ചത്. കൊല്ലം ബാറിലെ അഭിഭാഷകയാണ്. ഭർത്താവ് പൂയപ്പള്ളി മരുതമൺപള്ളി അഖിൽ ഭവനിൽ അഖിൽജിത്തിനാണ് (27) പരുക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തു നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അതേ ദിശയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃപയുടെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പരുക്കേറ്റ അഖിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. കേസിന്റെ കാര്യത്തിനായി കൃപ ആറ്റിങ്ങൽ കോടതിയിലേക്കും തിരുവനന്തപുരത്തു ജോലി സംബന്ധമായ കാര്യത്തിനായി അഖിലും ഒന്നിച്ചാണു വീട്ടിൽ നിന്നു പുറപ്പെട്ടത്. തിരികെ വരുമ്പോഴായിരുന്നു അപകടം. കൃപയുടെ സഹോദരൻ: ജീവൻ (ദുബായ്). സംസ്കാരം ഇന്നു 11 നു കൊട്ടറയിലെ വീട്ടുവളപ്പിൽ.
അഭിഭാഷകയുടെ മരണം; നടുക്കം മാറാതെ മാമം
ആറ്റിങ്ങൽ∙ നവ വധു മരിച്ച അപകടക്കാഴ്ചയുടെ നടുക്കം മാറാതെ മാമം നിവാസികൾ. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയവർ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയെന്നും പലരും നിയന്ത്രണംവിട്ടു കരഞ്ഞു പോയതായി നാട്ടുകാർ പറഞ്ഞു. അപകടത്തിൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട ഭർത്താവ് അഖിൽ ജിത്തിന്റെ കരച്ചിലും നാട്ടുകാർക്ക് വേദനയായി.
തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന കൃപയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്കിൽ അതേ ദിശയിൽ സഞ്ചരിച്ച കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്ത് ലോറിയുടെ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നു. കൃപയെ ഉടൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൃപ ധരിച്ചിരുന്ന ഹെൽമറ്റ് ഉൾപ്പെടെ തകർന്നു പോയി. ഇടിയുടെ ആഘാതത്തിൽ കൃപ വലതു വശത്തേക്കും ഭർത്താവ് അഖിൽ ജിത്ത് ഇടതു വശത്തേക്കും തെറിച്ചു വീഴുകയായിരുന്നു. അഖിൽജിത്തിന് ഇന്നലെ തിരുവനന്തപുരത്ത് ജോലിക്കായുള്ള കൂടിക്കാഴ്ചയ്ക്ക് പോയി മടങ്ങവെയാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ
ആറ്റിങ്ങൽ∙ മാമത്ത് യുവ അഭിഭാഷകയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ലോറിയും ഡ്രൈവറും ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ. അപകടം നടന്നയുടൻ തന്നെ വാഹനം നിർത്തി ഡ്രൈവർ കടന്നുകളഞ്ഞു. തുടർന്ന് ആറ്റിങ്ങൽ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ചേർത്തല സ്വദേശി അനീഷ് (35) ആണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരത്ത് സാധനം ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.