ADVERTISEMENT

തൃശൂർ ∙ തെരുവുനായ്ക്കളുടെ വന്ധ്യംകരണം ബെംഗളൂരു നഗരത്തിൽ വിജയകരമായി നടപ്പാക്കിയ വിദഗ്ധ സംഘം തൃശൂർ കോർപറേഷനെയും സമീപിച്ചെങ്കിലും ‘വെറുപ്പിച്ച്’ മടക്കിയയച്ചു! പദ്ധതി നടപ്പാക്കാമെന്നുറപ്പു നൽകിയ ശേഷം ഉദ്ഘാടനത്തലേന്നു പിന്മാറുകയും വർഷങ്ങളോളം പിന്നാലെ നടത്തുകയും ഒടുവിൽ ഡിപ്പോസിറ്റ് തുക പിടിച്ചു വയ്ക്കുകയും ചെയ്താണു കോർപറേഷൻ ഇവരെ പായിച്ചത്. ഒരു തെരുവു നായയെ വന്ധ്യംകരിക്കാൻ 650 രൂപ കോർപറേഷൻ നൽകിയാൽ മതിയെന്നായിരുന്നു ഇവരുടെ വാഗ്ദാനം. പിന്നീടു സ്വന്തം നിലയ്ക്കു പദ്ധതി തുടങ്ങിയ കോർപറേഷൻ ഓരോ വന്ധ്യംകരണത്തിനും വേണ്ടി ചെലവാക്കിയത് 2200 രൂപ!

ദിവസവും 15 തെരുവുനായ്ക്കളെ വീതം വന്ധ്യംകരിക്കുകയും 3 ദിവസം സംരക്ഷിച്ച ശേഷം തിരികെ വിടുകയും ചെയ്യുന്ന ബെംഗളൂരുവിലെ സ്ഥാപനത്തെ തൃശൂരിൽ എത്തിക്കാൻ മുൻകൈ എടുത്തതു മൃഗസ്നേഹികളുടെ സംഘടനയായ ‘പോവ്സ്’ ആണ്. തെര‍ുവുനായ ശല്യം തൃശൂരിൽ രൂക്ഷമായ 2011 കാലത്തായിരുന്നു സംഭവം. 1300 രൂപയാണു വന്ധ്യംകരണത്തിന്റെ ചെലവെങ്കിലും കോർപറേഷൻ 650 രൂപ നൽകിയാൽ ബാക്കി തങ്ങൾ വഹിക്കാമെന്നായിരുന്നു ഇവരുടെ നിർദേശം. 2014ൽ കോർപറേഷൻ ഈ പദ്ധതി നിർദേശം അംഗീകരിച്ചു. കലക്ടർ നേരിട്ടു മുൻകയ്യെടുത്ത് ഒല്ലൂരിലെ സ്കൂൾ പരിസരത്തു വന്ധ്യംകരണ കേന്ദ്രം ആരംഭിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു. എന്നാൽ, ഉദ്ഘാടനത്തിന്റെ തലേന്നു കോർപറേഷൻ പദ്ധതിയിൽ നിന്നൊഴിഞ്ഞു. കാരണം ഇപ്പോഴും അജ്ഞാതം.

ഇതോടെ ഫണ്ട് ലഭിക്കാതെ ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രം അടച്ചുപൂട്ടി. ഈ ഒരാഴ്ചയ്ക്കകം 118 നായ്ക്കളെയാണ് ഇവർ വന്ധ്യംകരിച്ചത്.  2016ൽ തെര‍ുവുനായ വന്ധ്യംകരണത്തിനു വേണ്ടി കോർപറേഷൻ വീണ്ടും പദ്ധതികൾ ക്ഷണിച്ചപ്പോൾ പോവ്സ് മുൻകയ്യെടുത്തു വീണ്ടും പദ്ധതിനിർദേശം സമർപ്പിച്ചു. എന്നാൽ, 3 ലക്ഷം രൂപ ഡെപ്പോസിറ്റ് ആയി കെട്ടിവയ്ക്കാന‍ായി നിർദേശം. ഈ തുക കെട്ടിവച്ചു കഴിഞ്ഞപ്പോൾ വീണ്ടും കോർപറേഷൻ പിന്മാറി. തുക തിരികെ ലഭിച്ചത് ഒരു വർഷത്തിനു ശേഷമാണ്. ഇതോടെ ബെംഗളൂരു സംഘം മടുത്തു പിന്മാറി. പിന്നീടു കോർപറേഷൻ സ്വന്തം നിലയ്ക്കു വന്ധ്യംകരണ കേന്ദ്രം തുടങ്ങി. 650 രൂപയ്ക്കു പകരം 2200 വീതം ഓരോ വന്ധ്യംകരണത്തിനും ചെലവാക്കി. വർഷംതോറും 15 ലക്ഷത്തിലേറെ രൂപയുടെ ചെലവ്.

തെര‍ുവിൽ വിട്ടില്ല; ദത്തായി 1500 നായ്ക്കുട്ടികൾ

തൃശൂർ ∙ തെരുവിൽ കടിപിടികൂടാൻ വിടുന്നതിനു പകരം തെരുവുനായ്ക്കുട്ടികളെ ഏറ്റെടുത്തു ദത്തുനൽകുന്ന ‘പോവ്സ്’ സംഘടന താങ്ങായത് 1500ലേറെ നായ്ക്കുട്ടികൾക്ക്. തെരുവിൽ നിന്നു നായ്ക്കുട്ടികളെ കണ്ടെടുത്തു സംരക്ഷിച്ചു കുത്തിവയ്പ് അടക്കമുള്ള മുൻകര‍ുതലുകളെല്ലാം സ്വീകരിച്ച് ‘അഡോപ്ഷൻ ഡ്രൈവു’കളിലൂടെ സുമനസ്സുകൾക്കു വളർത്താൻ നൽകുകയാണു സംഘടനയുടെ രീതി. തെരുവുകളിൽ നായ്ക്കൾ പെറ്റുപെരുകുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നു മാത്രമല്ല, ഇവയുടെ സംരക്ഷണം ഉറപ്പാക്കാനും പദ്ധതി ഉപകരിച്ചു. ഒരു മാസം മുതൽ രണ്ടുമാസം വരെ പ്രായമായ നായ്ക്കുട്ടികളെയാണു മൃഗസ്നേഹി കൂട്ടായ്മയായ പോവ്സിന്റെ (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസസ്) പ്രവർത്തകർ കണ്ടെടുത്തു സംരക്ഷിച്ചു ദത്തുനൽകുന്നത്. 

ആദ്യ 40 ദിവസത്തിനുള്ളിൽ രണ്ടുവട്ടം വിര മരുന്നു നൽകുകയും 40ാം ദിവസം പ്രതിരോധ കുത്തിവയ്പുകൾ എടുപ്പിക്കുകയും ചെയ്തെന്നുറപ്പാക്കിയാണു ദത്തുനൽകുന്നത് എന്നതിനാൽ ഇവയെ വീടുകളിലേക്കു കൊണ്ടുപോകാൻ മടികൂടാതെ ജനമെത്തുകയും ചെയ്തിരുന്നു. ദത്തു നൽകിയ നായ്ക്കുട്ടികള‍ുടെ എണ്ണം 1500 കടന്നെങ്കിലും ഇവയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത തുടരുന്നുണ്ട്. ദത്തെടുത്തവരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങുകയും കൃത്യമായ ഇടവേളകളിൽ നായ്ക്കളുടെ ചിത്രങ്ങൾ അയയ്ക്കാൻ സംവിധാനമൊരുക്ക‍ുകയും ചെയ്തു. നായ്ക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ഇതിലൂടെ കഴിയുന്നുണ്ട്. ശരിയായി സംരക്ഷിക്കുന്നില്ലെന്നു വ്യക്തമായ ചില സംഭവങ്ങളിൽ നായ്ക്കളെ തിരിച്ചെടുക്കുകയും ചെയ്തു.

English Summary: Thrissur Corporation sent back the team of experts who successfully implemented sterilization of stray dogs in Bengaluru city.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com