ഭക്ഷ്യ വിഷബാധ ഹോട്ടൽ അടച്ചുപൂട്ടി; ലൈസൻസ് റദ്ദാക്കി
Mail This Article
കൊടുങ്ങല്ലൂർ ∙ എടവിലങ്ങ് കാരയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചവർക്കു ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തിൽ ഹോട്ടൽ അടച്ചു പൂട്ടാനും താൽക്കാലികമായി ലൈസൻസ് റദ്ദാക്കാനും പഞ്ചായത്ത് ഉത്തരവിട്ടു. കാര സെന്ററിനു കിഴക്കുവശം പ്രവർത്തിക്കുന്ന മച്ചാൻസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചവർക്കാണു ഭക്ഷ്യ വിഷബാധയേറ്റത്. ഹോട്ടലിൽ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തിയിരുന്നു. അടഞ്ഞു കിടന്നിരുന്ന ഹോട്ടൽ ഉടമയെ വിളിച്ചു വരുത്തി പരിശോധിക്കുകയായിരുന്നു.
പഞ്ചായത്തിന്റെ അനുമതിയോടെ മാത്രമേ ഹോട്ടൽ തുറക്കാനാകു എന്നു ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഞായറാഴ്ച ഇവിടെ നിന്നു ഭക്ഷണം കഴിച്ച കാര സൂനാമി കോളനി സ്വദേശി കോഴിപ്പറമ്പിൽ ജിത്ത്, വിനു, കൂളിമുട്ടം മഴുവഞ്ചേരിപ്പറമ്പിൽ ഇബ്രാഹിം, ഭാര്യ അഫിദ, മകൾ ഫാത്തിമ ഹംദ, ഇബ്രാഹിമിന്റെ സഹോദരൻ മുഹമ്മദ് ഹാഷിം, എടവിലങ്ങ് കൊല്ലംപറമ്പിൽ അനിൽ, മകൾ ലിന്യ, ലിന്യയുടെ ഭർതൃമാതാവ് എന്നിവർക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.