പാഴ്പുല്ലുകളും പായലും നിറഞ്ഞു ചിറ്റംകുളം നശിക്കുന്നു
Mail This Article
പഴഞ്ഞി∙നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറ്റം കുളം പാഴ്പുല്ലുകളും പായലും നിറഞ്ഞു നശിക്കുന്നു. കനത്ത വേനലിലും വറ്റാത്ത ഈ കുളം സംരക്ഷിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. കുളത്തിൽ വളരുന്ന പായലുകൾ തോട്ടിലൂടെ പാടത്തേക്ക് ഒഴുകിയെത്തുന്നത് കർഷകരെ വലയ്ക്കുന്നുണ്ട്. റോഡുകളും പാലങ്ങളും സജീവമാകും മുൻപ് പൊന്നാനിയിൽ നിന്ന് പഴഞ്ഞി അടയ്ക്ക മാർക്കറ്റിലേക്ക് അടയ്ക്ക കൊണ്ടു വന്നിരുന്നത് ചിറ്റം വഴിയാണ്. നൂറാടിത്തോടിന്റെ കൈവഴിയായ തോട്ടിലൂടെ വഞ്ചികളിലായാണ് അന്ന് അടയ്ക്ക എത്തിച്ചിരുന്നതെന്ന് പഴമക്കാർ പറയുന്നു. എന്നാൽ വാഹന ഗതാഗതം സജീവമായതോടെ വഞ്ചിയിലൂടെയുള്ള അടയ്ക്ക വരവ് നിലച്ചു.
മഴക്കാലത്ത് ചുറ്റും വെള്ളം നിറഞ്ഞു കിടക്കുന്നതും വേനൽക്കാലത്ത് പച്ചവിരിച്ച കോൾപാടങ്ങൾ നിറഞ്ഞതുമായ പ്രകൃതി രമണീയ കാഴ്ചയുള്ള ചിറ്റത്ത് വയോജന പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യം നാട്ടുകാർ പഞ്ചായത്തിന് മുൻപിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ചിറ്റം കുളം കേന്ദ്രീകരിച്ചുള്ള നവീകരണം നടപ്പിലായില്ല. മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ വൃത്തിയാക്കിയെങ്കിലും വീണ്ടും പാഴ്പുല്ലുകൾ നിറഞ്ഞ നിലയിലായി. കുളം വൃത്തിയാക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.