ADVERTISEMENT

തൃശൂർ∙ ടി.ഗോപിനാഥനും കെ.ഗീതാദേവിയും ഇപ്പോഴും എല്ലാ ദിവസവും ആശുപത്രിയിൽ പോകാറുണ്ട്. ആരുടെയും സഹായമില്ലാതെ. അവിടെ അവരെ ഒരു പാടുപേർ കാത്തിരിക്കുന്നു. ഡോ.ടി.ഗോപിനാഥനു 85 വയസ്സായി. ഡോ.കെ.ഗീതാദേവിക്കു 82 വയസ്സും. ഈ ദമ്പതികൾ ഇപ്പോഴും രോഗികളെ ചികിത്സിക്കാനായി എന്നും ആശുപത്രിയിൽ പോകുന്നു. രോഗികളിൽ പലരും തലമുറകളായി ഇവരെ തേടിയെത്തുന്നവർ. തൃശൂർ പുഴയ്ക്കൽ മുതുവറ മാധവത്തിൽ ഇപ്പോഴും സജീവമായി ഇവർ സേവനത്തിന്റെ വെളിച്ചവുമായി ജീവിക്കുന്നു.

1964ലാണു ഡോ.ഗോപിനാഥൻ എംബിബിഎസ് പഠനം പൂ‍ർത്തിയാക്കിയത്. 65ൽ സംസ്ഥാന സർക്കാർ സർവീസിലെത്തി. ഇതിനിടയിൽ സൈനിക സേവനത്തിനും പോയി. കേരളത്തിലെ സേവനത്തിന്റെ തുടക്കം ചാലക്കുടി എലഞ്ഞിപ്രയിലായിരുന്നു. തുടർന്നു മലപ്പുറം ജില്ലയിലെത്തി. രാവും പകലും രോഗികളെ കണ്ടു. ഏതു സമയത്തും ആരു വിളിച്ചാലും ഓടിയെത്തുന്ന ഡോക്ടർ. 93ൽ വിരമിച്ച ശേഷം തിരൂരിൽ പ്രാക്ടീസ് തുടങ്ങി. തങ്ങളുടെ പ്രിയ ഡോക്ടറെ കാണാൻ അപ്പോഴും മലപ്പുറത്തിന്റെ നാനാഭാഗത്തുനിന്നും രോഗികളെത്തി.

അവർ കരുതിയിരുന്നത് അദ്ദേഹത്തിനു സർക്കാർ സർവീസിൽനിന്നു വിരമിക്കലില്ല എന്നാണ്. വീടുകളിലെ കല്യാണത്തിനും വിശേഷത്തിനുമെല്ലാ അവർ ഡോക്ടറെ ക്ഷണിച്ചു കൊണ്ടുപോയി. 97ലാണ് അമല മെഡിക്കൽ കോളജിലെത്തുന്നത്. അവിടെയും സേവനത്തിന്റെ കാരുണ്യം തുടരുന്നു. കാണാനെത്തുന്ന ഓരോരുത്തർക്കും അദ്ദേഹം അത്താണിയായി. എൺപത്തിയഞ്ചാം വയസ്സിലും അദ്ദേഹം രാവിലെ 9ന് ആശുപത്രിയിലെത്തുന്നു. രോഗികളുടെ നീണ്ട നിര അദ്ദേഹത്തെ കാത്തിരിപ്പുണ്ടാകും.

കഴിഞ്ഞ വർഷവും അമല അദ്ദേഹത്തെ വിശിഷ്ട സേവനത്തിന് ആദരിച്ചു. എത്രയോ ആദരങ്ങളിൽ ഒന്നു കൂടി. കോഴിക്കോട്ടെ കോലാരി തറവാട്ടിലെ ഡോ.കെ.ഗീതാദേവിയെ ഗോപിനാഥൻ വിവാഹം കഴിച്ചത് 1969ലാണ്. മണിപ്പാർ കസ്തൂർബ മെഡിക്കൽ കോളജിൽനിന്നു ഗീതാദേവി എംബിബിഎസ് ബിരുദം നേടുന്നതു 66ലായിരുന്നു. കോഴിക്കോട് കോർപറേഷനിലായിരുന്നു തുടക്കം. സംസ്ഥാന സർവീസിൽ ഒരു ദിവസം ഏറ്റവും കൂടുതൽ സിസേറിയൻ നടത്തിയ റെക്കോർഡ് ഗീതാദേവിക്കായിരുന്നു.

കോഴിക്കോട്ട് കുട്ടികളുടെയും അമ്മമാരുടെയും സർക്കാർ ആശുപത്രിയിലെ എല്ലാവരുടെയും തണൽ ഈ ഡോക്ടറായിരുന്നു. വിരമിച്ച ശേഷം 97ൽ ഗീതാദേവിയും അമലയിലെത്തി. പിന്നീടു തൃശൂർ ജില്ലാ ആശുപത്രിയിലെ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ ആശുപത്രിയിലേക്കു സേവനം മാറ്റി. വേദനയുടെ ലോകത്തു കഴിയുന്ന നൂറുകണക്കിനു രോഗികൾക്കു ആശ്വാസവുമായി അവരുടെ വീടുകളിലെത്തി.

ഇപ്പോഴും രോഗികളുടെ തേടി പോകുന്ന പാലിയേറ്റീവ് വാഹനത്തിൽ ഇടയ്ക്കു ഗീതാദേവിയെ കാണാം. പ്രായം എൺപതുകളിലേക്കു കടന്നപ്പോൾ പലരും പറഞ്ഞു , ഇനി സേവനം അവസാനിപ്പിക്കണമെന്ന്. പക്ഷേ, ഇരുവരും സേവനത്തിന്റെ വെളിച്ചം അണയ്ക്കാൻ തയാറായിരുന്നില്ല.  ഇന്നലേയും അടാട്ടെ മാധവമെന്ന വീട്ടിൽ രാവിലെ 5.30നു വെളിച്ചം തെളിഞ്ഞു. രണ്ടുപേർക്കും ആശുപത്രിയിലേക്കു പോകാനുള്ള ഒരുക്കം തുടങ്ങാറായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com