ADVERTISEMENT

മേലൂർ ∙ ഇത്തിരിപ്പോന്ന തന്റെ പുരയിടത്തിൽ ഒത്തിരിയൊത്തിരി കൃഷികൾ ചെയ്തു നാടിനു മാതൃകയായ പത്താം ക്ലാസുകാരിയുടെ കൃഷി പ്രവർത്തനങ്ങൾ ഏഴാം ക്ലാസുകാരുടെ മലയാളം പാഠപുസ്തകത്തിൽ. ഇപ്പോൾ എറണാകുളം ജില്ലയിലെ പാലിശേരി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടിക്കർഷക അടിച്ചിലി പീച്ചാംപിള്ളിക്കുണ്ട് സ്വദേശി ഏയ്സൽ കൊച്ചുമോന്റെ കാർഷിക പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിന് ‘കതിർചൂടും നാടിൻ പെരുമകൾ’ എന്ന പാഠമാണ് കേരള പാഠാവലി എന്ന പുസ്തകത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിന്റെ കർഷക തിലകം പുരസ്കാര ജേതാവാണ് ചെറുപ്രായത്തിൽ കൃഷി നടത്തി വരുമാനമുണ്ടാക്കുന്ന ഈ മിടുക്കി.

ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണു കർഷകതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴാം ക്ലാസ് അടിസ്ഥാന പാഠവലി ഒന്നാം അധ്യായം ആരംഭിക്കുന്നത് എയ്സലിന്റെ സംസ്ഥാന അവാർഡ് സർട്ടിഫിക്കറ്റോടു കൂടിയാണ്. ഏയ്സലിനും സർക്കാരിന്റെ കർഷക പ്രതിഭ പുരസ്കാരം ലഭിച്ച ആലപ്പുഴ ജില്ലയിലെ സ്കൂൾ വിദ്യാർഥി അർജുൻ അശോകിനും സംസ്ഥാന സർക്കാർ നൽകിയ സാക്ഷ്യപത്രങ്ങളുടെ ചിത്രങ്ങൾ പാഠത്തിലുണ്ട്. ‘ഈ സാക്ഷ്യപത്രങ്ങൾ നൽകുന്ന പ്രചോദനം എന്താണ്? ചർച്ച ചെയ്യുക’ എന്ന പഠനപ്രവർത്തനവും വിദ്യാർഥികൾ ചെയ്യണം.

അധ്യാപകർക്കുള്ള കൈപ്പുസ്തകത്തിൽ ഏയ്സൽ കൊച്ചുമോനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്.  അടിച്ചിലി പീച്ചാംപിള്ളിക്കുണ്ട് എന്ന ചെറുഗ്രാമത്തിലാണു എയ്സലിന്റെ കൃഷി ലോകം. മാമ്പടത്തിൽ വീട്ടിൽ കൊച്ചുമോന്റെയും രാജിയുടെയും മകളാണ്. എയ്ഞ്ചൽ, എയ്ൻ എന്നിവർ സഹോദരങ്ങൾ. കോവിഡ്  മഹാമാരിയെ തുടർന്നുണ്ടായ ലോക്ക്‌ഡൗൺ കാലഘട്ടത്തിൽ വീട്ടിലൊതുങ്ങി കൂടിയപ്പോൾ പലരും ഒഴിവുസമയം ചെലവഴിക്കാൻ വിവിധ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയപ്പോൾ എയ്സൽ തിരഞ്ഞെടുത്തതു കൃഷിയാണ്. ഇതിനു പ്രചോദനമായത് ഇടവക പള്ളിയിൽ നടന്ന കൃഷി മത്സരവും.

വിത്തുകളും തൈകളും ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ വീട്ടാവശ്യത്തിനു വാങ്ങിയ പയർ, വറ്റൽ മുളക്, തക്കാളി എന്നിവയിൽ നിന്നു വിത്തെടുത്തു പാകി മുളപ്പിച്ചു. കൂടാതെ പ്രദേശത്തെ കർഷകരിൽ നിന്നു വിത്തുകൾ കണ്ടെത്തി.  പച്ചക്കറിക്കടയുടെ അരികിൽ കുരു വീണു മുളച്ച മത്തങ്ങ, കുമ്പളം തൈകളും തോട്ടത്തിൽ സ്ഥാനം പിടിച്ചു. വീട്ടിൽ സ്ഥലസൗകര്യം കുറഞ്ഞതിനാൽ വീടിനു മുന്നിലെ കനാൽ ബണ്ട് കൃഷിക്കായി പ്രയോജനപ്പെടുത്തി.  കെട്ടിടനിർമാണ തൊഴിലാളിയായ അച്ഛൻ സിമന്റ് ചാക്കുകൾ സംഘടിപ്പിച്ചു നൽകിയപ്പോൾ എയ്സലിന്റെ കൃഷിത്തോട്ടത്തിലെ ഗ്രോബാഗുകളായി അവ. കൃഷിക്കുള്ള മണ്ണ് കനാൽ വൃത്തിയാക്കി കോരിയെടുത്തു. 

കൃഷി വഴി ലഭിച്ച വിത്തുകൾ പഴയ പേപ്പർ ഗ്ലാസുകളിൽ പാകി മുളപ്പിച്ച്  5 രൂപ നിരക്കിൽ വിൽപന നടത്തി. തൈകൾ 10 രൂപ നിരക്കിലും വിറ്റു. ഓൺലൈനിലൂടെ കൂടുതൽ കൃഷിപാഠങ്ങൾ പഠിച്ചു പ്രയോഗത്തിൽ വരുത്തി. ഇപ്പോഴവ പാഠപുസ്തകത്തിലും ഇടം പിടിച്ചു. കഴിഞ്ഞ വേനലവധിക്കാലത്തു തൃശൂർ കാർഷിക സർവകലാശാലയിൽ 3 ദിവസത്തെ കൃഷിപഠന ക്ലാസിൽ പങ്കെടുത്ത് അറിവു നേടുകയും ചെയ്തു. 2021 -ൽ കോട്ടയം മണർക്കാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ നടന്ന ഓൾ കേരള അഗ്രിചാലഞ്ച് വീഡിയോ മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com