ജനങ്ങൾക്ക് കിട്ടുന്നത് മലിനജലം: പൊരുന്നച്ചിറ വൃത്തിയാക്കിയില്ല; പ്രതിഷേധം ശക്തം
Mail This Article
വെള്ളാംചിറ ∙ പൊരുന്നച്ചിറ ആഴം കൂട്ടി ശുചീകരിക്കണമെന്നും പ്രദേശവാസികൾക്ക് മലിനജലം വിതരണം ചെയ്യരുതെന്നും ആവശ്യപ്പെട്ടു പരിസരവാസികൾ കുളത്തിനരികിൽ പ്രതിഷേധ നിൽപുസമരം സംഘടിപ്പിച്ചു. ആളൂർ പഞ്ചായത്തിലെ 20, 21 വാർഡുകളിലെ 400ൽ അധികം കുടുംബങ്ങൾക്കു ജലസേചന വകുപ്പ് വിതരണം ചെയ്യുന്നത് ഈ കുളത്തിലെ മലിനജലമാണ്. കുളത്തിൽ നിന്നു പൈപ്പ് ലൈൻ വഴി വീടുകളിൽ വിതരണം ചെയ്യുന്ന കലങ്ങിയ ജലമാണു അവരുടെ ഏക ആശ്രയം. ഉയർന്ന പ്രദേശമായതിനാൽ പലയിടത്തും കിണറുകൾ കുഴിച്ചാലും വെള്ളം ലഭിക്കില്ല. അതുകൊണ്ടു മലിന ജലമാണെന്നു തിരിച്ചറിഞ്ഞിട്ടും പണം നൽകി വാങ്ങി കുടിക്കേണ്ട സ്ഥിതിയാണ്.
മന്ത്രി ആർ.ബിന്ദുവിന്റെ മണ്ഡലത്തിലാണു ജനങ്ങൾക്ക് ഈ ദുഃസ്ഥിതി. പലപ്പോഴും ഏറെ സമയം വച്ചും അരിച്ചും കലക്കൽ മാറ്റിയാണു ജലം കുടിക്കാനുപയോഗിക്കുന്നത്.കുളം നവീകരിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും അധികൃതർ അനാസ്ഥ തുടരുകയാണ്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും അധികൃതർ വിഷയം ഗൗരവത്തിലെടുക്കുന്നില്ല. 7 വർഷമായി കുളം വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. എലിപ്പനി ബാധിച്ചു 4 പേർ ഈ വാർഡിൽ മരിച്ചിട്ടും അധികാരികൾക്കു കുലുക്കമില്ല.മഞ്ഞ നിറത്തിലുള്ള മലിന ജലമാണു കൃത്യമായ ശുചീകരണം നടത്താതെ പമ്പ് ചെയ്തു വീടുകളിലേക്കു വിതരണം ചെയ്യുന്നത്.
ഇതിനെതിരെ പരിസരവാസികൾ ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടും പ്രശ്‌നത്തിനു പരിഹാരമില്ല. മഴക്കാലമായത്തോടെ പരിസരങ്ങളിലെ മുഴുവൻ അഴുക്കും കുത്തിയൊലിച്ചു കുളത്തിലെത്തുന്നു. പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു വീണ്ടും പഞ്ചായത്ത് സെക്രട്ടറിക്കു കത്തു നൽകി. മന്ത്രി ആർ.ബിന്ദുവിനു പല തവണ പരാതി നൽകിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നു പരിസരവാസികൾ പറഞ്ഞു. പ്രതിഷേധത്തിന് എ.വി.സുരേഷ്, സുനിലൻ പീണിക്കൽ, ടി.കെ.ശശി, അപ്പുക്കുട്ടൻ, സുനീഷ് എന്നിവർ നേതൃത്വം നൽകി.