കാൽവരിക്കുന്നിൽ റെയിൽവേ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തം
Mail This Article
ആളൂർ ∙ കാൽവരിക്കുന്നിൽ റെയിൽപാത കുറുകെ കടക്കുന്നിടത്ത് അടിപ്പാത നിർമിക്കണമെന്നാവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപ് കാളവണ്ടികൾ പോയിരുന്ന ഇവിടെ അപകടങ്ങളും അപകടമരണങ്ങളും പതിവായതിനാൽ വാഹനങ്ങൾ കടക്കാതിരിക്കാൻ റെയിൽവേ മൂന്നു കുറ്റികൾ സ്ഥാപിച്ചത് ഇന്നും നിലനിൽക്കുന്നതിനാൽ ഇവിടെ മൂന്നുകുറ്റി എന്നാണറിയപ്പെടുന്നത്.ആളൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ താമസക്കാരായ നൂറുകണക്കിനാളുകളാണ് റെയിൽപാത മുറിച്ചു കടക്കുന്നതിന്ന് അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. വാഹനങ്ങളും വീടുകളും വർധിച്ചതോടെ കിലോമീറ്റുകൾ ചുറ്റിയാണ് അത്യാവശ്യങ്ങൾക്കായി സമീപ പ്രദേശത്തെ ജംക്‌ഷനുകളിലെത്തുന്നത്.
ആരാധനാലയങ്ങൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കിലോ മീറ്ററുകൾ കറങ്ങിയാണ് എത്തുന്നത്. അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി 10 വർഷം മുൻപ് മലയാള മനോരമ പത്ര ഏജന്റ് എ.പി. ജോർജ് അരിക്കാട്ട്, എ.ജി.മിനി, പൊതു പ്രവർത്തകനായ ജോൺസൺ അരിക്കാട്ട് എന്നിവർ ചേർന്ന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം നവകേരള സദസ്സിൽ പരാതി നൽകിയ ശേഷമാണ് ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത് മേൽനടപടികൾക്കായി സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ ഓഫിസർക്ക് അയച്ചത്. തുടർന്ന് തിരുവനന്തപുരം ഡിവിഷനിലേക്ക് കൈമാറുകയും ചെയ്തു. തുടർന്ന് പാലക്കാട് ഡിവിഷൻ റെയിൽവേ ഓഫിസർ അയച്ച ഓർമപ്പെടുത്തൽ ലെറ്റർ ലഭിച്ചതോടെ അടിപ്പാത എന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.