മനസ്സുണ്ടെങ്കിൽ മാറ്റങ്ങളുമുണ്ട്; മാതൃകയായി അഡാപ്റ്റ് സൊസൈറ്റി
Mail This Article
ചേർപ്പ് ∙ ചെയ്യുന്ന പ്രവൃത്തികളിൽ ആത്മാർഥതയും സമർപ്പണവും ഉണ്ടെങ്കിൽ ശൂന്യതയിൽ നിന്ന് പോലും വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് വെങ്ങിണിശ്ശേരിയിലെ അഡാപ്റ്റ് സൊസൈറ്റി. ബുദ്ധിപരമായ പരിമിതി നേരിടുന്ന കുട്ടികളെ പരിശീലിപ്പിച്ച് മുൻനിരയിലേക്ക് കൊണ്ടുവരാനായി എന്നത് തന്നെയാണ് ഇതിന് സാക്ഷ്യം. ബുദ്ധിപരമായ പരിമിതി നേരിടുന്നവർക്ക് സൗജന്യ പരിശീലനം നൽകുന്ന കേന്ദ്രമാണ് അഡാപ്റ്റ് സൊസൈറ്റി. 2015ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന് ഇന്ന് സ്വന്തമായി മൂന്നു നിലകളിൽ 3000 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം സ്വന്തമായുണ്ട്. നൂറിലേറെ കുട്ടികൾ വിവിധ മേഖലകളിൽ സൗജന്യ പരിശീലനം നേടുന്നു. രണ്ടു പേർ ഇവിടത്തെ പരിശീലനത്തിന് ശേഷം മോണ്ടിസോറി അധ്യാപകരായി പരിശീലനം നേടി ജോലിക്ക് പര്യാപ്തരായി കഴിഞ്ഞു.
ഏതാനും പേർ സൂപ്പർമാർക്കറ്റുകളിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.സ്പെഷ്യൽ വിദ്യാഭ്യാസം, സൈക്കോളജി, സംസാര പരിശീലനം, നൃത്തം, ചിത്രരചന, യോഗ, ക്രാഫ്റ്റ്, സംഗീത ബോധവൽക്കരണ ക്ലാസുകൾ, മാനസിക സംഘർഷ ലഘൂകരണത്തിന് രക്ഷിതാക്കൾക്ക് കൗൺസലിങ്ങ്, തൊഴിൽ പരിശീലനം എന്നിവ ഇവിടെ നൽകിവരുന്നു. കുട്ടികളെ സ്വയം പര്യാപ്തമാക്കുവാനായി പാചകം, സ്ക്രീൻ പ്രിന്റിങ്ങ്, കമ്പ്യൂട്ടർ പരിശീലനം, സ്റ്റിച്ചിങ്ങ്, ഹൊർട്ടികൾച്ചർ, ഫ്ലോറികൾച്ചർ എന്നിവയാണ് പരിശീലിപ്പിക്കുന്നത്. പാചക പരിശീലനത്തിന്റെ ഭാഗമായി ഫുഡ് ആൻഡ് സേഫ്റ്റി റജിസ്ട്രേഷനോടെ ഇവർ നിർമിക്കുന്ന സ്വാദിഷ്ടമായ വിവിധതരം അച്ചാറുകൾ വിപണിയിൽ ലഭ്യമാണ്.ഉൽപാദനച്ചെലവ് കഴിഞ്ഞുള്ള ലാഭം നിർമാണത്തിൽ പങ്കാളികളായ കുട്ടികൾക്ക് തന്നെ തിരികെ നൽകും.
തയ്യൽ പരിശീലനത്തിലൂടെ അടുക്കള, തലയിണ കവറുകൾ എന്നിവയും ഇവർ നിർമിക്കുന്നു. വീട്ടിൽ നിന്ന് ഒറ്റയ്ക്ക് വാഹനത്തിൽ കയറി വരിക, സ്വന്തം പേരും വിലാസവും എഴുതുക, ഫോൺ നമ്പർ പറയുവാൻ പരിശീലിപ്പിക്കുക, പണവിനിമയം തുടങ്ങി നിത്യജീവിതത്തിൽ അത്യാവശ്യമായ കാര്യങ്ങളെല്ലാം പരിശീലിപ്പിക്കുന്നു. തൊഴിലിൽ അടക്കം വിദഗ്ധ പരിശീലനം ലഭിച്ചിട്ടും ഇവർക്ക് പലയിടത്തും ജോലി ലഭിക്കുന്നില്ലെന്നതാണ് ഏറെ സങ്കടകരമെന്ന് അഡാപ്റ്റ് സൊസൈറ്റി ഡയറക്ടർ എ.വി.സണ്ണി പറയുന്നു. ഓണവിപണി ലക്ഷ്യമാക്കി കായ വാങ്ങി വറുത്ത് ഉപ്പേരിയാക്കി ഇത് വിപണിയിൽ എത്തിക്കാനുള്ള ഒരുക്കങ്ങളും കുട്ടികളും പരിശീലകരും പൂർത്തിയാക്കി കഴിഞ്ഞു.