നബിദിനം 16ന്; ഒരുങ്ങി വിശ്വാസി സമൂഹം
Mail This Article
ചാവക്കാട്∙ പ്രവാചക പ്രകീർത്തനങ്ങളാൽ പള്ളികളിലും മദ്രസകളിലും വിശ്വാസികൾ 16ന് നബിദിനം ആഘോഷിക്കും. പുലർച്ചെ 4 മുതൽ ആരംഭിക്കുന്ന പരിപാടികൾ പിറ്റേന്ന് പുലർച്ചെ വരെ നീണ്ടു നിൽക്കും. മൗലീദ് പാരായണം, മധുര വിതരണം, പതാക ഉയർത്തൽ, റാലി എന്നിവ നടക്കും. വിവിധ സ്ഥലങ്ങളിൽ സംഘടനകളും ക്ലബ്ബുകളും സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് കുട്ടികളുടെ കലാപരിപാടികളും വൈകിട്ട് പൊതുസമ്മേളനവും ഉണ്ടാകും. പ്രവാചകന്റെ ജീവിതചര്യയെ ഉൾപ്പെടുത്തി പ്രഭാഷണം നടക്കും. ദഫ്മുട്ട്, അറബനമുട്ട്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോടെയാണ് മദ്രസകൾ നബിദിനറാലികൾ സംഘടിപ്പിച്ചിട്ടുള്ളത്. പള്ളികളിലും മദ്രസകളിലും നബിദിനത്തിന്റെ ഭാഗമായി മതഭേദമന്യേ അന്നദാനവും ഉണ്ടാകും. മണത്തല ജുമാമസ്ജിദ്, എടക്കഴിയൂർ ജുമാമസ്ജിദ്, തിരുവത്ര, അഞ്ചങ്ങാടി, ഒരുമനയൂർ, മുത്തമ്മാവ്, പാലയൂർ, അങ്ങാടിത്താഴം തുടങ്ങിയ പള്ളികളിലും മദ്രസകളിലും നബിദിനത്തിനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
കാളത്തോട് കൃഷ്ണാപുരം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ എട്ടിന് കൃഷ്ണാപുരം സെന്റർ മസ്ജിദിൽ നിന്ന് മീലാദ് റാലി ആരംഭിക്കും.ചക്കാലത്തറ കമാലിയ മസ്ജിദ്, തോപ്പ് ജുമാ മസ്ജിദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഹിദായത്തുൽ ഇസ്‌ലാം മദ്രസ, ഹയാത്തുൽ ഇസ്‌ലാം മദ്രസ, തർബിയ്യത്തുൽ ഇസ്‌ലാം മദ്രസ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും റാലിയിൽ അണിനിരക്കും.ദഫ്, സ്കൗട്ട് സംഘങ്ങളും റാലിയിൽ ഉണ്ടാകും. വിവിധ പ്രദേശങ്ങൾ സന്ദർശിച്ച്, റാലി സെന്റർ മസ്ജിദിൽ സമാപിക്കും. പുലർച്ചെ നാലിനാണ് മൗലീദ്. പതാക ഉയർത്തൽ മഹല്ല് പ്രസിഡന്റ് എ.എസ്.ഷാഹുൽ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്യും.11ന് അന്നദാനം. വൈകിട്ട് ഏഴിന് പ്രഭാഷണം. 17ന് വൈകിട്ട് 7.30ന് ചക്കാലത്തറയിൽ മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴിന് കൃഷ്ണാപുരം സെന്റർ മസ്ജിദിൽ മാസാന്ത ബദ്‌രിയത്ത് മജ്‌ലിസും നടക്കും.