മെഡിക്കൽ കോളജ്: ഡോക്ടർക്ക് സ്ഥലംമാറ്റം; റുമാറ്റോളജി ക്ലിനിക്കിൽ ചികിത്സ മുടങ്ങിയേക്കും
Mail This Article
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ റുമാറ്റോളജി ക്ലിനിക്കിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ആളില്ലാതാകുന്നു. ക്ലിനിക് നിയന്ത്രിക്കുന്ന ഡോക്ടറെ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി. ബദൽ സംവിധാനമൊരുക്കിയിട്ടുമില്ല.
ഒരു ഡോക്ടറെ മാത്രം ആശ്രയിച്ചാണ് 17 വർഷമായി ക്ലിനിക് പ്രവർത്തിക്കുന്നത്. ചികിത്സ ഉറപ്പാക്കാൻ നിശ്ചിത യോഗ്യതയുള്ള മറ്റൊരു ഡോക്ടറും നിലവിൽ മെഡിക്കൽ കോളജിലില്ല. പകരം ഡോക്ടറെ നിയമിക്കാനും നടപടിയില്ല. സ്ഥലംമാറ്റം പ്രാബല്യത്തിലാകുന്നതോടെ ചികിത്സ മുടങ്ങുന്ന അവസ്ഥയാണ്.
ചൊവ്വാഴ്ചകളിലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നായി 350 വരെ രോഗികൾ ചികിത്സയ്ക്കെത്തുന്നുണ്ട്. ചികിത്സയ്ക്ക് പുറമേ എംബിബിഎസ് പഠനവും ജൂനിയർ ഡോക്ടർമാരുടെ പരിശീലനവും ക്ലിനിക്കിൽ നടക്കുന്നുണ്ട്. തിരക്കുണ്ടെങ്കിലും റുമാറ്റോളജി ചികിത്സാ വിഭാഗം അനുവദിക്കാൻ സർക്കാർ തയാറായിട്ടില്ല.
ജനറൽ മെഡിസിൻ വിഭാഗത്തിലെ പ്രത്യേക പരിശീലനം നേടിയ ഡോക്ടറുടെ നേതൃത്വത്തിൽ ഫിസിക്കൽ മെഡിസിൻ ഡോക്ടർമാരുടെ സേവനം കൂടി ഏകോപിപ്പിച്ചാണ് ക്ലിനിക് പ്രവർത്തിച്ച് വരുന്നത്. വാത രോഗത്തിന് പുറമേ പ്രത്യേക ശ്രദ്ധ ലഭിക്കേണ്ട ലൂപസ്, സ്കിറോഡർമ, വാസ്കുലൈറ്റിസ്, തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയും ക്ലിനിക്കിൽ നൽകുന്നുണ്ട്.