ഏഴടി രണ്ട് ഇഞ്ച്; കമറുദീന്റെ ഉയരത്തിന് മുൻപിൽ പ്രതിസന്ധികൾ ‘ചെറുതായി’
Mail This Article
പാവറട്ടി ∙ ഏഴടി രണ്ട് ഇഞ്ച് പൊക്കക്കാരനായ കമറുദീനെ വിധി കീഴടക്കിയപ്പോൾ നഷ്ടമായത് നാടിന്റെ അഭിമാനമായ തലപ്പൊക്കത്തെ. വ്യാഴാഴ്ച അന്തരിച്ച പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീനായിരുന്നു (61) സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടുതലുള്ള വ്യക്തി. നാട്ടുകാരുടെ സിനിമാ അഭിനയമോഹങ്ങൾക്ക് ചിറകു മുളപ്പിച്ച വ്യക്തി കൂടിയായിരുന്നു സിനിമാ താരം കൂടിയായ കമറുദീൻ. ആദ്യകാലത്ത്‍ ഉയരക്കൂടുതൽ കമറുദീന് ശാപമായി മാറി. എല്ലാ കാര്യങ്ങൾക്കും ബുദ്ധിമുട്ടായതോടെ ജീവിതമാർഗം തേടി 1986ൽ ആരോടും പറയാതെ മദ്രാസിലേക്ക് നാടുവിട്ടു. അത് കമറുദീന് അനുഗ്രഹമായി. ഉയരക്കൂടുതൽ കമറുദീനെ സിനിമയിലെത്തിച്ചു.
യാത്ര, വസ്ത്രം, ചെരുപ്പ്, കിടക്ക തുടങ്ങി മനുഷ്യന്റെ സാധാരണ ആവശ്യങ്ങളെല്ലാം കമറുദീന് പ്രയാസകരമായ കാര്യങ്ങളായിരുന്നു. ശാരീരിക അവശതകൾ മൂലം പിന്നീട് നാട്ടിലെത്തി. ശീതളപാനീയങ്ങളുടെ പാതയോര വിൽപന, ലോട്ടറിക്കച്ചവടം, സെക്യൂരിറ്റി തുടങ്ങി പല വേഷങ്ങളണിഞ്ഞാണ് ജീവിതത്തിന്റെ സായന്തനത്തിൽ അദ്ദേഹം ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തിയിരുന്നത്.